കൊച്ചി: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ അണിയറ കഥകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളാകാൻ നിയോഗിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പിൽ പോലും ദൈവ സ്പർശം ഉണ്ടായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ടി.ജി രവിയുടെ കഥാപാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ചില കഥാപാത്രങ്ങൾ ആര് ചെയ്യണം എന്ന് ദൈവം തന്നെ തീരുമാനിക്കും, പട്ടട ചെയ്യാൻ രവിയേട്ടൻ മതി എന്ന് തീരുമാനിച്ചതും ദൈവം തന്നെ, പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു രവിയേട്ടന്റേതെന്ന് അഭിലാഷ് പിള്ള പറഞ്ഞു.
ചെറുപ്പത്തിൽ ഞങ്ങൾ കണ്ടാൽ തന്നെ പേടിച്ചോടിയിരുന്ന പണിക്കരെ, പട്ടടയാക്കി എഴുതിയപ്പോൾ കല്ലുവിന്റെ കണ്ണിലൂടെ കണ്ട കാഴ്ചകൾ ഒരു പരിധി വരെ തന്റെ ചെറുപ്പത്തിലേ കാഴ്ചകൾ തന്നെയായിരുന്നുവെന്ന് അഭിലാഷ് കുറിച്ചു. മരണ വീടുകളിൽ ചിതയൊരുക്കാൻ വന്ന പണിക്കരുടെ രൂപം കൃത്യമായി സ്‌ക്രീനിൽ രവിയേട്ടൻ അവതരിപ്പിച്ചു.
രവിയേട്ടൻ അല്ലാതെ ആ കഥാപാത്രം ചെയ്യാൻ ഒരാളുടെ പേര് പറയാൻ പറഞ്ഞാൽ ഇന്ന് എനിക്ക് ഉത്തരം ഇല്ല. എന്നാൽ വർഷങ്ങൾക്ക് മുന്നേ ആയിരുന്നേൽ തിലകൻ ചേട്ടന്റെ പേര് കൂടി ഒരുപക്ഷെ ഞാൻ പറഞ്ഞേനെയെന്ന് കൂട്ടിച്ചേർത്താണ് അഭിലാഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മാളികപ്പുറം സിനിമയിൽ നിരൂപകരുടെ പ്രശംസ ഏറെ നേടിയ കഥാപാത്രമായിരുന്നു പട്ടട. നിഗൂഢത നിറഞ്ഞ ഈ കഥാപാത്രത്തിന്റെ ഭാവങ്ങൾ അങ്ങേയറ്റം മികവോടെയാണ് ടിജി രവി അവതരിപ്പിച്ചത്. ചിത്രത്തിലെ ഏറ്റവും വൈകാരികമായ ഒരു രംഗത്തെ ശരണം വിളിയിലെ അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷൻ തിയേറ്റർ അനുഭവത്തെ വല്ലാത്ത ഒരു തലത്തിലേക്ക് ഉയർത്തിയതായി നിരൂപകർ അഭിപ്രായപ്പെട്ടിരുന്നു.
സിനിമയിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവരാണെന്നും താൻ ജനിച്ചു വളർന്ന പത്തനംതിട്ടയിലെ കാേന്നിയിൽ നിന്ന് മനസിൽ പതിഞ്ഞ പല മുഹൂർത്തങ്ങളും കാേർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും അഭിലാഷ് പിള്ള നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോന്നിയിലും പരിസരങ്ങളിലുമായിരുന്നു സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചതും.
Discussion about this post