തിരുവനന്തപുരം : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. പോപ്പുലർ ഫ്രണ്ടിനെതിരെ വിവേചനപരമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. നഷ്ടപരിഹാരം പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കുന്നത് ശരിയല്ലെന്നും മൗലവി പറഞ്ഞു.
കെഎസ്ആർടിസിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് ഒട്ടും ശരിയായില്ല. നടപടിയെടുക്കാൻ കോടതി ആവേശം കാണിച്ചുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണിത്. കോടതിയെ മുൻനിർത്തി സർക്കാർ വിവേചനപരമായ നടപടിയാണ് എടുക്കുന്നത് എന്നും അഷ്‌റഫ് മൗലവി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും സംസ്ഥാന സർക്കാർ ജപ്തി ചെയ്തത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെയും സംസ്ഥാന സെക്രട്ടറി സിഎ റൗഫിന്റെയും വീടും സ്വത്തുക്കളും ജപ്തി ചെയ്തിരുന്നു. 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇന്നും കൂടുതൽ ജപ്തി നടപടികൾ ഉണ്ടാകാനാണ് സാധ്യത.
ഈ മാസം 15 ഓടെ ജപ്തി നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് 23 നകം ജപ്തി പൂർത്തിയാക്കാൻ ഹൈക്കോടതി അന്ത്യശാസനം നൽകിയത്.
Discussion about this post