തിരുവനന്തപുരം: എറണാകുളം ലോ കോളേജിൽവച്ച് അപർണ ബാലമുരളിയെ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി. ലോ കോളേജിലെ സംഭവം സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് സൂചിപ്പിക്കുന്നത്. വീഡിയോ കാണാൻ വൈകി. അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്നും ശ്രീമതി പറഞ്ഞു. അപർണയോട് വിദ്യാർത്ഥി അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീമതിയുടെ പ്രതികരണം.
അതിഥികളും മുഖ്യ സംഘാടകർ നോക്കി നിൽക്കേ അപർണയെ ഒരുത്തൻ മാനം കെടുത്തി. പെൺകുട്ടിയോട് എന്തും ചെയ്യാമെന്നാണോ?. പരിപാടി അലങ്കോലപ്പെടാതിരിക്കാൻ അപർണ ആത്മസംയമനത്തോടെയും, ഔചിത്യ ബോധത്തോടെയും എടുത്ത നിലപാട് അത്ഭുതപ്പെടുത്തി. സംഭവ സമയം വേദിയിൽ ഉണ്ടായിരുന്നവരുടെ വളിഞ്ഞ ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി. ഒന്ന് വിളിച്ച് താക്കീത് ചെയ്യാൻ പോലും ആരും തയ്യാറായില്ല. സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ശ്രീമത അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
അപർണ്ണ മുരളി ലോ കോളേജിന്റെ പരിപാടിയിൽക്ഷണിക്കപ്പെട്ട് വന്ന Chief gust ആയിരുന്നല്ലോ അതിഥികളും മുഖ്യ സംഘാടകരും നോക്കി നിൽക്കേ ഒരുത്തൻ അപർണ്ണ മുരളിയെ മാനം കെടുത്തി. വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വെച്ച് കഴുത്തിലൂടെ കയ്യിടാൻ ആർക്കെങ്കിലും ധൈര്യം വരുമോ ? ഇല്ല. പെൺകുട്ടിയോടെന്തും ചെയ്യാം എന്നല്ലേ? കോളേജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാൻ പ്രിയപ്പെട്ട നമ്മുടെ അഭിമാന താരം അപർണ്ണ അത്ഭുതപെടുത്തുന്ന ആത്മസംയമനത്തോടേയും ഔചിത്യ ബോധത്തോടേയും ആണ് നിലപാടെടുത്തത്. ശക്തമായി പ്രതികരിക്കാൻ അറിയാത്തത് കൊണ്ടായിരിക്കില്ലല്ലോ അപർണ്ണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്. എന്നാൽ സദസ്സിലിരുന്നവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി .ഒന്ന് വിളിച്ച് താക്കീത് ചെയ്യാനെങ്കിലും ഒരാൾക്കും തോന്നിയില്ല എന്നത് സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. എന്നുമാത്രമല്ല പുരാണത്തിലെ പാഞ്ചാലിക്കുണ്ടായ ദുരനുഭവത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അപർണ മുരളിയോട് പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ക്ഷണിച്ചു വരുത്തിയ അതിഥിയെ അപമാനിച്ചത് സമൂഹത്തിൽ നീതിയും നിയമ പരിരക്ഷയും ഉറപ്പാക്കേണ്ട കുട്ടികൾ പഠിക്കുന്ന കലാലയത്തിൽ വച്ചാണെന്നത് ഗൗരവമുള്ള വിഷയമാണ്. സാമൂഹ്യ മര്യാദയും, പുലർത്തേണ്ട വിവേകവും ചില സന്ദർഭങ്ങളിൽ ചിലരൊക്കെ മറന്നുപോകുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു പിന്നിൽ. പൊതുഇടങ്ങളിൽ പാലിക്കേണ്ട ഉന്നതമായ സാമൂഹ്യബോധം ഒരിടത്തും ലംഘിക്കപ്പെടരുത്. സമൂഹത്തിൽ ചിലർ പുലർത്തി പോരുന്ന സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ ആഴം സംഭവം വ്യക്തമാക്കുന്നു. അപർണ ഉയർത്തിപ്പിടിച്ച ഉന്നത സാമൂഹ്യ ബോധവും പക്വതയും എടുത്തു പറയേണ്ടതാണ്. ഇത്തരം സംഭവങ്ങൾ തുടരാൻ ഇടയാക്കുന്നത് മലയാളികളുടെ നിസംഗതയാണ്. മറ്റുള്ളവരുടെ വേദന തന്റെതു കൂടിയാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുക. സ്ത്രീ വിരുദ്ധ മനോഗതി വച്ചുപുലർത്തുന്നവരോട് മഹാകവി ഒ. എൻ. വി യുടെ ഗോതമ്പുമണികൾ എന്ന കവിതയിലെ വരികളെ ഓർമിപ്പിക്കാനുള്ളൂ ‘ മാനം കാക്കുന്ന ആങ്ങളമാരാകണം… അതിനു കഴിയാതെ പോകുന്നവരെ നിലക്കു നിർത്താനുള്ള ആർജ്ജവവും അവബോധവും സമൂഹത്തിനാകെ വേണം. ‘മാറണം മാറ്റണം മനോഭാവം സ്ത്രീകളോട്. ‘
(വീഡിയോ കാണാൻ വൈകി )
Discussion about this post