തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം കേരള സർവകലാശാലയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേൽപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, മുഴുവൻ സമയ രാഷ്ട്രീയ നേതാക്കളുടെ ഗവേഷണ പ്രബന്ധങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരുമെന്ന് സൂചന. ഈ പശ്ചാത്തലത്തിൽ, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുടെ ഡോക്ടറേറ്റുകളെ സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വിശദമായ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
മുൻ മന്ത്രി കെ ടി ജലീൽ, മുൻ എം പി, പി ബിജു, സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഷിജു ഖാൻ തുടങ്ങിയവരുടെ ഡോക്ടറേറ്റ് സംബന്ധിച്ച വിവരങ്ങൾ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ശേഖരിച്ച് കഴിഞ്ഞതായാണ് സൂചന. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിഞ്ഞേക്കും.
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ മൗലികമായ അബദ്ധങ്ങളും അതിനെ കേരള സർവകലാശാല കൈകാര്യം ചെയ്ത രീതിയും അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഒരു ജനസമൂഹത്തിന് പോലും അപമാനകരമാണ്. വിദ്യാഭ്യാസ യോഗ്യത കൂടിപ്പോയത് കൊണ്ട് മാത്രം ലാസ്റ്റ് ഗ്രേഡ് പരീക്ഷയെഴുതാൻ അവസരം നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഉള്ള നാടാണ് കേരളം.
ബിരുദം അടിസ്ഥാന യോഗ്യതയുള്ള സർവകലാശാല/ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷകൾക്ക് പോലും ലക്ഷങ്ങൾ അപേക്ഷ അയച്ച് കാത്തിരിക്കുന്ന ഒരു നാട്ടിൽ, പാർട്ടിക്ക് വേണ്ടി കൊടിപിടിച്ചതിന്റെ പേരിൽ മാത്രം ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള പദവികൾ കരഗതമാകുകയും ഡോക്ടറേറ്റ് ഉൾപ്പെടെയുള്ളവ ലഭ്യമാകുകയും ചെയ്യുന്നതിനെതിരെ യുവജനരോഷം ശക്തമാകേണ്ടത് അനിവാര്യമാണെന്ന് യുവാക്കൾ അഭിപ്രായപ്പെടുന്നു.
Discussion about this post