തിരുവനന്തപുരം: ആട് തോമ എന്ന തോമസ് ചാക്കോയും ചാക്കോ മാഷ് എന്ന കർക്കശക്കാരനായ പിതാവും തമ്മിലുള്ള ദ്വന്ദ്വങ്ങളുടെയും തിരിച്ചറിവുകളുടെയും കഥ പറഞ്ഞ് മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഭദ്രൻ ചിത്രം സ്ഫടികം 4കെ റീമാസ്റ്റേർഡ് റിലീസിന് തിയേറ്ററുകളിൽ ആവേശ വരവേൽപ്പ്. മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിനൊപ്പം റിലീസ് ചെയ്തിട്ടും, മിക്ക കേന്ദ്രങ്ങളിലും ചിത്രം ഹൗസ് ഫുള്ളാണ് എന്നാണ് റിപ്പോർട്ട്.
ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങളും തീപ്പൊരി സംഭാഷണങ്ങളും ഏഴിമല പൂഞ്ചോല എന്ന ഗാനരംഗവുമാണ് പുതിയ പതിപ്പിലെ ഏറ്റവും ആവേശകരമായ ഘടകങ്ങളെന്ന് പ്രേക്ഷകർ പറയുന്നു. മികച്ച ക്വാളിറ്റിയിലാണ് പുതിയ പതിപ്പിൽ ചിത്രം പ്രദ്രശനത്തിനെത്തിയിരിക്കുന്നത്. ആദ്യ പതിപ്പിൽ ഇല്ലാതിരുന്ന ചില സർപ്രൈസുകളും പുതിയ പതിപ്പിൽ സംവിധായകൻ ഭദ്രൻ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.
തലമുറകളുടെ സംഗമമാണ് സ്ഫടികം പ്രദർശിപ്പിക്കുന്ന തിയേറ്ററുകളെ ആവേശഭരിതമാക്കുന്നത്. ഒരു തലമുറയ്ക്ക് വർണാഭമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് സ്ഫടികം. പുത്തൻ തലമുറയ്ക്കാകട്ടെ, മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ മാസ് ചിത്രം തിയേറ്ററിൽ അനുഭവിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
റിലീസ് ചെയ്തത് 25 വർഷങ്ങൾക്ക് ശേഷമാണ് 4കെ റിലീസായി സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട നാൾ മുതൽ ആവേശത്തോടെയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും ആരാധകർ കാത്തിരുന്നത്. ഭദ്രനും മോഹൻലാലിനും ലാലേട്ടൻ ആരാധകർക്കും ഒരു സ്വപ്നസാക്ഷാത്കാരം കൂടിയാണ് സ്ഫടികം റീമാസ്റ്റേർഡ് റിലീസ്. രണ്ട് കോടി രൂപയോളം മുതൽമുടക്കിലാണ് പുതിയ സ്ഫടികം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
Discussion about this post