ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ റഷ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ്. പ്രവചനാതീതമായ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും, അതിനാൽ അമേരിക്കൻ പൗരന്മാർ ഉടൻ റഷ്യ വിടണമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. റഷ്യയിലേക്കുള്ള യാത്ര അവസാനിപ്പിക്കാനും നിർദ്ദേശമുണ്ട്. റഷ്യൻ സൈന്യം അമേരിക്കൻ പൗരന്മാരെ തടങ്കലിൽ വയ്ക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ജാഗ്രതാ നിർദ്ദേശം.
അമേരിക്കൻ പൗരന്മാർക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് വരാൻ പോകുന്നത്. അമേരിക്കൻ പൗരന്മാരെ ഉപദ്രവിക്കൽ, തടങ്കലിൽ പാർപ്പിക്കൽ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. റഷ്യൻ പൗരന്മാരെ സഹായിക്കാൻ എംബസിക്ക് പരിമിതികളുണ്ട്. തീവ്രവാദ സാധ്യതകളും ഉണ്ടെന്ന് അടിയന്തര നിർദ്ദേശത്തിൽ പറയുന്നു. റഷ്യയിൽ നടക്കുന്ന പ്രതിഷേധങ്ങളിലോ പ്രകടനങ്ങളിലോ അമേരിക്കൻ പൗരന്മാർ പങ്കെടുക്കുന്നതിൽ വിലക്കുണ്ട്. അത്തരം പ്രകടനങ്ങളിൽ പങ്കെടുക്കുന്നവരെ റഷ്യൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നുമുണ്ട്.
ഫെബ്രുവരി 24നാണ് റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം തികയുന്നത്. ശക്തമായ ആക്രമണം റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാമെന്ന ആശങ്കയും നിലനിൽക്കുന്നതിനിടെയാണ് അമേരിക്ക നിർദ്ദേശവുമായി മുന്നോട്ട് വന്നത്. കടുത്ത ഗതാഗത നിയന്ത്രണങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് എത്രയും വേഗം രാജ്യം വിടണമെന്ന് നിർദ്ദേശിക്കുന്നത്.
Discussion about this post