തിരുവനന്തപുരം: പശുക്കളോടുള്ള സ്‌നേഹവും കരുതലും വ്യക്തമാക്കി നടൻ കൃഷ്ണകുമാർ. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി പറയുന്നുവെന്നും ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണെന്നും കൃഷ്ണ കുമാർ പറയുന്നു. പശുക്കളോടുള്ള ഇപ്പോൾ പൂർവ്വാധികം ദൃഢമാണ്. സൗകര്യമുള്ളപ്പോൾ പശുക്കളുടെ അടുത്ത് ചെന്ന് നിൽക്കുക, അവയുടെ കണ്ണുകളിലേക്ക് നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെന്ന് നിങ്ങൾക്കും ആ നിമിഷങ്ങളിൽ മനസ്സ് നിറയുന്നത് അറിയാനാകുമെന്നും കൃഷ്ണകുമാർ പറയുന്നു.
കൃഷ്ണകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലേക്ക്,
നമസ്‌കാരം സഹോദരങ്ങളേ,
ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും ചുരുക്കത്തിൽചില കാര്യങ്ങൾ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും.
പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും.
ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ ആഗ്രഹിക്കുന്നു.
ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.
മനസ്സുനിറഞ്ഞു നിർത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.
Discussion about this post