റിയാദ് : ഒരാഴ്ചയ്ക്കിടെ സൗദി നാട് കടത്തിയത് പതിനായിരക്കണക്കിന് പ്രവാസികളെ. വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയ 13,000 ത്തോളം പേരെയാണ് നാട് കടത്തിയത്. ഇന്ത്യക്കാർ ഉൾപ്പെടെ 21,000ത്തോളം പ്രവാസികൾ നാടുകടത്തപ്പെടുന്നതും കാത്ത് കഴിയുന്നതായും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി 9 മുതൽ 15 വരെയുള്ള ഒരാഴ്ചയ്ക്കിടെയാണ് 12,728 പേർ നാടുകടത്തപ്പെട്ടത്. 18,589 പുരുഷൻമാരും 2,345 സ്ത്രീകളും ഉൾപ്പെടെ 20,934 പേർ താൽക്കാലിക കേന്ദ്രങ്ങളിൽ നാടുകടത്തലും പ്രതീക്ഷിച്ച് കഴിയുന്നതായും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ നടന്ന അറസ്റ്റുകളിൽ തുടർനടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മാത്രം 16,860 പ്രവാസികൾ അറസ്റ്റിലായിട്ടുണ്ട്. താമസ, വിസാ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജൻസികൾ തിരച്ചിൽ നടത്തിയരുന്നു. ഈ അന്വേഷണത്തിലാണ് ഇത്രയും പ്രവാസികൾ പിടിയിലായത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് സൗദിയിൽ താമസിച്ചതിന് 9,713 പേരാണ് അറസ്റ്റിലായത്. 4,029 പേർ അതിർത്തി രക്ഷാ നിയമങ്ങൾ ലംഘിച്ചതിനും 3,118 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും പിടിയിലായി. നിയമ വിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ 515 പേരെ കൂടി അതിർത്തി പ്രദേശങ്ങളിൽ വച്ച് രക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരിൽ 67 ശതമാനം പേർ യമനികളും 28 ശതമാനം പേർ എത്യോപ്യക്കാരും ബാക്കി അഞ്ചു ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
Discussion about this post