ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ 2024ൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ എന്താണ് തെറ്റെന്ന് ഫറൂഖ് അബ്ദുള്ള ചോദിച്ചു. ബിജെപിയെയും നരേന്ദ്ര മോദിയെയും താഴെയിറക്കാൻ പ്രതിപക്ഷം ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ആദ്യം നാം ഒരുമിച്ച് നിന്ന് വിജയിക്കുകയാണ് വേണ്ടത്. ജയിച്ച ശേഷം ഒരുമിച്ചിരുന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കാം. ആ കൂട്ടത്തിൽ സ്റ്റാലിനും മികച്ച സാദ്ധ്യതയാണ് ഉള്ളതെന്ന് ഫറൂഖ് അബ്ദുള്ള ചെന്നൈയിൽ പറഞ്ഞു. സ്റ്റാലിന്റെ എഴുപതാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഡി എം കെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ചെന്നൈയിൽ എത്തിയതായിരുന്നു ഫറൂഖ് അബ്ദുള്ള. ഇതിനിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു, സ്റ്റാലിനെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.
കശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന നേതാവാണ് സ്റ്റാലിൻ. സ്റ്റാലിനെ ദേശീയ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം പ്രതീക്ഷിക്കുകയാണെന്നും അബ്ദുള്ള പറഞ്ഞു.
അതേസമയം അടുത്ത തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാനുള്ള മോഹവുമായി നടക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവരുടെ ഈ വിഷയത്തിലുള്ള പ്രതികരണം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രതിപക്ഷത്തെ മറ്റ് പാർട്ടികൾ. ഇരുവരും ചെന്നൈയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും, പ്രധാനമന്ത്രി മോഹവുമായി നടക്കുന്ന നേതാവാണ്. എൻഡിഎ സഖ്യം വിടാനുള്ള നിതീഷിന്റെ തീരുമാനം തന്നെ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ ആരോപിച്ചിരുന്നു.
Discussion about this post