ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ, മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുപ്രധാന മുന്നേറ്റം നടത്തി ബിജെപി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നാഗാലാൻഡിൽ ബിജെപി സഖ്യം ചരിത്ര വിജയത്തോടെ അധികാരത്തിലേക്ക് നീങ്ങുകയാണ്. 59 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ 40സീറ്റുകളിൽ ബിജെപി സഖ്യം മുന്നേറുകയാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള നിരവധി മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് നാഗാലാൻഡ്.
തൂക്ക് സഭയെന്ന് അഭിപ്രായ സർവേകളിൽ അടക്കം പ്രവചിച്ച മേഘാലയയിൽ, കഴിഞ്ഞ ബിജെപി സഖ്യ സർക്കാരിന്റെ ഭാഗമായിരുന്ന എൻപിപി 28 സീറ്റുകളിൽ മുന്നേറുകയാണ്. ഇവിടെ 4 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. ഇവിടെ ഫലപ്രഖ്യാപനാനന്തരം വീണ്ടും സഖ്യം രൂപീകരിക്കപ്പെട്ടാൽ, ബിജെപി തന്നെയാകും നേട്ടമുണ്ടാക്കുക.
സിപിഎം -കോൺഗ്രസ് അവസരവാദ സഖ്യവും തിപ്ര മോധ എന്ന പുതിയ ഗോത്ര വർഗ പ്രാദേശിക കക്ഷിയുടെ ഉദയവും കൊണ്ട് ശ്രദ്ധേയമായ ത്രിപുരയിൽ, സുശക്തമായ വിജയമാണ് ബിജെപി ആവർത്തിക്കുന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച് ഇവിടെ 32 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. കാഞ്ചൻപൂരിൽ ലീഡ് ചെയ്യുന്ന സ്വതത്രൻ ബെമൻജോയ് റിയാംഗ് ഇവിടെ ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മുൻ ബിജെപി നേതാവാണ് ഇദ്ദേഹം. ഈ തിരഞ്ഞെടുപ്പിലൂടെ ഉദയം കൊണ്ട പ്രദ്യോത് ദേബ് ബർമന്റെ തിപ്ര മോധയും ബിജെപി സഹകരണം എന്ന സാദ്ധ്യത തള്ളിക്കളയുന്നില്ല.
Discussion about this post