ആലപ്പുഴ: ഹൈന്ദവാചാരങ്ങളെയും വിശ്വാസങ്ങളെയും തുടർച്ചയായി അവഹേളിക്കുന്ന സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ. എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയിൽ വിശ്വാസികൾ പവിത്രതയോടെ കാണുന്ന ജീവതയുടെ മാതൃക ഉൾപ്പെടുത്തിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു.
ഹൈന്ദവാചാര പ്രകാരം ഈശ്വരചൈതന്യം ആവാഹിച്ച പവിത്രവാഹനമാണ് ജീവത. ഭക്തിയോടെയും വ്രതത്തോടെയും നടത്തുന്ന ജീവത എഴുന്നള്ളത്ത് അതിസുന്ദരമായ ഒരു അനുഷ്ഠാനമാണ്. മേളം മുറുകുന്നതോടെ ചുവടുകൾ ചടുലമാകുന്നതും, തോൾ ചരിയ്ക്കുമ്പോൾ അലങ്കാരങ്ങൾ ആടിയുലയുന്നതുമെല്ലാം കാഴ്ചക്കാർക്ക് ഭക്തിനിർഭരമായ അനുഭൂതിയാണ് നൽകുന്നത്. അതിനെ വികലമായി അനുകരിച്ച്, രാഷ്ട്രീയ ചിഹ്നങ്ങൾ പ്രദർശിപ്പിച്ച്, കോമാളിനടനം കാട്ടുന്നത് ആവിഷ്‌കാരമല്ല, ആഭാസമാണ്. ഹിന്ദുക്കളോടും അവരുടെ ആചാരാനുഷ്ഠാനങ്ങളോടും നിങ്ങൾ ഇടതുപക്ഷക്കാർക്ക് എന്താണിത്ര വിരോധമെന്നും അദ്ദേഹം ചോദിച്ചു.
നിങ്ങൾക്ക് കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരാൻ സ്വാതന്ത്ര്യം നൽകുന്ന അതേ ഭരണഘടന ഹിന്ദുക്കൾക്ക് അവരുടെ ആചാരങ്ങൾ മതനിഷ്ഠയോടെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ടെന്ന് നിങ്ങൾക്കറിയില്ലേ? കോമാളിത്തം കാണിക്കുന്നതിനേക്കാൾ നീചമാണ് അതിനെ ന്യായീകരിക്കുന്നതെന്ന് നിങ്ങൾ ഇനിയെന്ന് തിരിച്ചറിയും? ജീവതകളിയെ കുറിച്ചും അതിന്റെ പ്രാദേശിക പ്രത്യേകതകളെ കുറിച്ചും ‘ദേശാഭിമാനി’ തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനമെങ്കിലും ഒന്നു വായിച്ചു നോക്കുക. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Discussion about this post