കബൂൾ: താലിബാൻ ഭരണത്തിന്റെ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ അതിർത്തിയിൽ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്. വെടിവെപ്പിൽ 11 അഫ്ഗാൻ അഭയാർത്ഥികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അനധികൃത കുടിയേറ്റക്കാർ എന്ന് ആരോപിച്ചായിരുന്നു ഇറാനിയൻ സൈന്യത്തിന്റെ നരവേട്ട.
നിമ്രൂസ് അതിർത്തിയിൽ വെച്ച് കൊല ചെയ്യപ്പെട്ട അഫ്ഗാൻ പൗരന്മാരുടെ മൃതദേഹങ്ങൾ ഇറാനിയൻ അതിർത്തി രക്ഷാ സേന താലിബാന് ഔദ്യോഗികമായി കൈമാറി. ഇറാനിലെ സിസ്താൻ, ബലൂചിസ്താൻ പ്രവിശ്യകളിൽ അനധികൃത അഫ്ഗാൻ കുടിയേറ്റം വ്യാപകമാണ് എന്നാണ് ഇറാനിയൻ സർക്കാരിന്റെ ആരോപണം.
ഇറാനിയൻ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റുള്ളവർ ഇരുപത് വയസ്സ് പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നിമ്രൂസ് അതിർത്തിയിൽ വെച്ച് ഇറാനിയൻ വെടിവെപ്പിൽ കൊല്ലപ്പെട്ട 470 അഫ്ഗാൻ അഭയാർത്ഥികളുടെ മൃതദേഹങ്ങൾ ഇറാൻ താലിബാന് കൈമാറിയിട്ടുണ്ട് എന്നാണ് കണക്ക്. എന്നാൽ ഇവർ അപകടങ്ങളിൽ പെട്ട് മരണമടഞ്ഞവരാണ് എന്നാണ് താലിബാന്റെ വിശദീകരണം.
2021 ഓഗസ്റ്റിൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ലക്ഷക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് ജീവഭയത്താലും കൊടിയ ദാരിദ്ര്യത്താലും ഇറാനിലേക്കും മറ്റ് അയൽ രാജ്യങ്ങളിലേക്കും പലായനം ചെയ്യുന്നത്. ഇവരോടുള്ള ഇറാനിയൻ സർക്കാരിന്റെയും പാക് ഭരണകൂടത്തിന്റെയും സമീപനങ്ങൾ പലപ്പോഴും മൃഗീയമാണ് എന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
Discussion about this post