തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോലീസ് എന്നത് ഭരണകൂടത്തിന്റെ ഭാഗമാണെന്ന് പല തവണ വിലയിരുത്തിയിട്ടുള്ളതാണ്. കേരളത്തിൽ പിണറായി വിജയന്റെ ഭരണകൂടമാണെന്ന് ചിലർ പറയുന്നു. അത് ശുദ്ധ അസംബന്ധമാണ്. ഇവിടെ നരേന്ദ്രമോദിയുടെ ഭരണകൂടം തന്നെയാണെന്നായിരുന്നു എംവി ഗോവിന്ദന്റെ പരാമർശം. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഈ പരാമർശം.
സിൽവർലൈൻ, വിഴിഞ്ഞം തുറമുഖം, ഇന്ധന വിലവർദ്ധന തുടങ്ങിയ വിഷയങ്ങളിലെ സമരങ്ങളെ സർക്കാരും പോലീസും കൈകാര്യം ചെയ്ത രീതി ശരിയാണോ? തുടർഭരണത്തിൽ ജനകീയ സമരങ്ങളോടുള്ള സിപിഎമ്മിന്റെ സമീപനം മാറിയോയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു എംവി ഗോവിന്ദൻ ഇത്തരത്തിൽ മറുപടി നൽകിയത്.
എല്ലാ സമരങ്ങളിലും കേരളത്തിലെ പോലീസ് എടുത്ത സമീപനം ശരിയാണ്. ചാവാൻ പോകുന്ന സമരക്കാരെ രക്ഷിക്കാനാണു പിണറായിക്ക് ഇത്രയും വലിയ സന്നാഹം തന്നെ കൊടുത്തത്. വണ്ടിക്കു മുൻപിൽ ചാടിയവരൊക്കെ തലനാരിഴ വ്യത്യാസത്തിനാണു രക്ഷപ്പെട്ടതെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്ന് എംവി ഗോവിന്ദൻ ആരാഞ്ഞു.
പോലീസ് ഞങ്ങളുടെ പോലീസല്ല. ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗമാണ്. സർക്കാരിന്റേതു നയം മാത്രമേയുള്ളൂ. ആ നയമുള്ളതുകൊണ്ടാണു വിഴിഞ്ഞത്തു വെടിവയ്പിലേക്കു പോകാതിരുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പത്തിരുപത്തഞ്ചു പോലീസുകാരെയും സ്റ്റേഷനും ആക്രമിച്ചാൽ എന്താകുമായിരുന്നു സ്ഥിതി. കേരളത്തിലായതുകൊണ്ടല്ലേ ആത്മസംയമനം പാലിച്ചു പോലീസ് വെടിവയ്ക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
Discussion about this post