ന്യൂഡൽഹി : കോൺഗ്രസിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ പാർട്ടി ആത്മപരിശോധന നടത്തണമെന്ന് മുൻ രാജ്യസഭാ എംപി റാഷിദ് ആൽവി. കേരളം, ഉത്തർപ്രദേശ്, ഗോവ, മദ്ധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ പാർട്ടി വിടുകയാണ്. ഇവർ ബിജെപിയിലേക്കാണ് ചേക്കേറുന്നത്. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ പാർട്ടിയിൽ നിൽക്കാം, ഇല്ലെങ്കിൽ പാർട്ടി വിടാം എന്ന് ഒരിക്കലും പറയാൻ സാധിക്കില്ലെന്നും ആൽവി വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ആൽവി നിലപാട് വ്യക്തമാക്കിയത്.
തികച്ചും വ്യത്യസ്തമായ ചിന്തഗതിയുള്ള പാർട്ടിയിലേക്ക് എങ്ങനെ പോകാൻ സാധിക്കുന്നു എന്നതാണ് ചോദ്യം. ആർഎസ്എസ് ചിന്താഗതിയുള്ള നിരവധി നേതാക്കൾ ഇപ്പോഴും കോൺഗ്രസിലുണ്ട്. ഒരു ദിവസം തെക്കാണെങ്കിൽ അടുത്ത ദിവസം വടക്ക്, അതിനടുത്ത ദിവസം പടിഞ്ഞാറ്, എന്നിങ്ങനെയാണ് നേതാക്കൾ പാർട്ടി വിടുന്നത്. ഇത്തരക്കാരെ കണ്ടെത്തി പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടത് ഹൈക്കമാന്റിന്റെ ജോലിയാണെന്നും ആൽവി ഓർമ്മിപ്പിച്ചു. അല്ലെങ്കിൽ പാർട്ടി വീണ്ടും ക്ഷയിച്ചുകൊണ്ടേയിരിക്കും.
അനിൽ ആന്റണിയും കിരൺ കുമാർ റെഡ്ഡിയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് പാർട്ടിയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അനിൽ ആന്റണിക്ക് പിന്നാലെയാണ് കിരൺ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത്.
ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനങ്ങൾ മൂലം കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കിരൺ റെഡ്ഡി പറഞ്ഞത്. ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് അവർ വില കൽപ്പിക്കുന്നില്ല. ഇത് ഒരു സംസ്ഥാനത്തെ മാത്രം കാര്യമല്ല. എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജാവ് നഗ്നനാണെന്ന് ഇനിയെന്നാണ് രാജകുടുംബാംഗങ്ങൾ തിരിച്ചറിയുകയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അനിൽ ആന്റണിയും പറഞ്ഞിരുന്നു.
Discussion about this post