തിരുവനന്തപുരം: സ്വന്തമായി ഒരു കിടപ്പാടമെന്ന ശരാശരി മലയാളിയുടെ സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തി പിണറായി സർക്കാരിന്റെ പെർമിറ്റ്, അപേക്ഷാ ഫീസ് വർദ്ധനവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കെട്ടിട്ട നിർമ്മാണത്തിന് ഒറ്റത്തവണ നൽകേണ്ട പെർമിറ്റ് ഫീസിൽ എട്ട് ഇരട്ടിയിലേറെയാണ് വർദ്ധനവ് വന്നിരിക്കുന്നത്. കെട്ടിട നികുതി വർഷം തോറും അഞ്ചു ശതമാനം വീതം കൂട്ടുന്നതിന് പുറമേയാണ് ഇത്.
ഗ്രാമപപ്പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസായി നേരത്തേ ഈടാക്കിയിരുന്നത് 30 രൂപയായിരുന്നു. ഇപ്പോഴത് 100 ചതുരശ്രമീറ്റർ വരെ (1076 ചതുരശ്ര അടി) മുന്നൂറ് രൂപയായാക്കി വർദ്ധിപ്പിച്ചു. പത്തിരട്ടിയാണ് വർദ്ധന. 100 മുതൽ 101 ചതുരശ്രമീറ്റർ വരെ 1000 രൂപയും 300-ന് മുകളിൽ മൂവായിരം രൂപയും നാളെ മുതൽ നൽകണം.
മുനിസിപ്പാലിറ്റികളിൽ 30 രൂപയുടെ സ്ഥാനത്ത് 100 ചതുരശ്രമീറ്റർ വരെ 300 രൂപ, 101 മുതൽ 300 വരെ 1000, മുന്നൂറിനുമുകളിൽ 4000 എന്നിങ്ങനെയാണ് വർദ്ധന.
കോർപ്പറേഷനുകളിൽ 100 ചതുരശ്രമീറ്റർ വരെ 300 രൂപ, 101 മുതൽ മുതൽ 300 വരെ 1000 , മുന്നൂറിനുമുകളിൽ 5000 എന്ന നിലയിലും നിരക്ക് വർദ്ധിപ്പിച്ചു.
പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ 80 ചതുരശ്ര മീറ്റർവരെ താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ഒരു ചതുരശ്രമീറ്ററിന് ഏഴുരൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ 81 മുതൽ 150 ചതുരശ്രമീറ്റർ വരെ ഒരു ചതുരശ്രമീറ്ററിന് 50 രൂപ വീതവും 151 മുതൽ 300 വരെ 100 രൂപവീതവും അതിന് മുകളിൽ 150 രൂപ വീതവും നൽകണം. 1000 ചതുരശ്ര അടിയുള്ള വീട് നിർമിക്കാൻ നേരത്തേ 330 രൂപ നൽകിയിരുന്നിടത്ത് ഇനി മുതൽ 5300 രൂപ ഒറ്റത്തവണയായി നൽകേണ്ടി വരും.
വാണിജ്യ ആവശ്യങ്ങൾക്ക് ഒന്നാം സ്ലാബിൽ ഒരു ചതുരശ്രമീറ്ററിന് 70 രൂപയും രണ്ടാമത്തേതിൽ 150 രൂപയും മൂന്നാം സ്ലാബിൽ 200 രൂപയുമാണ് പുതിയ നിരക്ക്.
മുനിസിപ്പാലിറ്റികളിൽ വീടുകൾക്ക് ആദ്യ സ്ലാബിൽ 70 രൂപയാണ് ചതുരശ്ര അടിയുടെ പുതിയനിരക്ക്. നേരത്തേ ഇത് 80 വരെ 10 രൂപമാത്രമായിരുന്നു.
മുനിസിപ്പാലിറ്റികളിൽ ആയിരം ചതുരശ്ര അടിയുള്ള വീടിന് പെർമിറ്റ് ഫീസായി 7000 രൂപ നൽകണം. രണ്ടാം സ്ലാബിൽ 120 രൂപ, മൂന്നാമത്തേതിൽ 200 രൂപ വീതം. വ്യവസായ ആവശ്യത്തിന് 70 രൂപ, 120 രൂപ, 200 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. വാണിജ്യ ആവശ്യത്തിന് 90 രൂപ, 150 രൂപ, 250 രൂപ എന്നിങ്ങനെയാണ് വർദ്ധനവ്.
കോർപ്പറേഷനുകളിൽ നേരത്തേ 80 ചതുരശ്ര അടി വരെ 15 രൂപ മാത്രമായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ, പുതിയ നിരക്ക് പ്രകാരം വീടിന് ചതുരശ്ര മീറ്ററിന് 100 രൂപ. അതായത് 1000 ചതുരശ്ര അടിയുള്ള വീടിന് നൽകേണ്ടത് 10,000 രൂപ. രണ്ടാം സ്ലാബിൽ 150 രൂപ, മൂന്നാമത്തേതിൽ 200 രൂപ. വ്യവസായത്തിന് 120 രൂപ, 150 രൂപ, 200 രൂപ. വാണിജ്യത്തിന് 100രൂപ, 170 രൂപ, 300 രൂപ എന്നിങ്ങനെയുമാണ് പുതിയ നിരക്കുകൾ.
Discussion about this post