മലപ്പുറം: പിടിച്ചുപറി, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ‘അറബി അസീസ്‘ എന്ന് വിളിക്കുന്ന അബ്ദുൾ അസീസ് മലപ്പുറത്ത് പിടിയിലായി. 70 വയസ്സുള്ള വയോധികയെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവൻ സ്വർണ്ണാഭരണവും 6000 രൂപയും തട്ടിയെടുത്ത കേസിലാണ് അസീസ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ പേരിൽ കഞ്ചാവ് കേസുകൾ മാത്രം പത്തിലധികമുണ്ട്. ധനികനായ അറബിയിൽ നിന്നും സാമ്പത്തിക സഹായം ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത് പതിവാക്കിയതിനാലാണ് ഇയാളെ അറബി അസീസ് എന്ന് വിളിക്കുന്നത്. അറബി കാണുമ്പോൾ സ്വർണ്ണം പാടില്ലന്നു പറഞ്ഞ് സ്ത്രീകളിൽ നിന്നും സ്വർണം ഊരി വാങ്ങും. പിന്നീട് അതുമായി സ്ഥലം വിടലാണ് രീതി.
നിരവധി സ്ത്രീകളെ ഇയാൾ ബലാത്സംഗങ്ങൾക്കും ഇരയാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ മൊത്ത കച്ചവട ഇടനിലക്കാരനായ അറബി അസീസിനെ രണ്ടര കിലോ കഞ്ചാവുമായി കഴിഞ്ഞ വർഷം പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് മധുരയിൽ നിന്ന് 20 കിലോ കഞ്ചാവുമായി ഇയാൾ മുൻപ് പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് കടത്തിൽ സഹായത്തിനായി വലിയ ഒരു സംഘം യുവാക്കളെ ഇയാൾ ഒപ്പം നിർത്തിയിരുന്നതായും പോലീസ് പറയുന്നു.
Discussion about this post