ഷൊർണൂർ: വന്ദേഭാരത് എക്സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയ സംഭവത്തിൽ കേസെടുത്തു. ആർപിഎഫ് ആണ് കേസെടുത്തത്. ഷൊർണൂർ ആർപിഎഫിന് യുവമോർച്ച പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.
വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ പോരാടിയ വി.കെ.ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. റെയിൽവേ പോലീസ് പോസ്റ്ററുകൾ ചിലത് ഉടൻ തന്നെ നീക്കം ചെയ്യുകയായിരുന്നു.
എന്നാൽ തന്റെ ചിത്രം വന്ദേഭാരത് എക്സ്പ്രസിൽ പതിച്ചു എന്നത് നൂറ് ശതമാനം അസത്യമാണെന്ന് വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. ബിജെപിയാണ് ഇതിന് പിന്നിലെന്നും ,ചില ആളുകൾ മനപ്പൂർവ്വം ഫോട്ടോ എടുക്കാൻ വേണ്ടി ചെയ്തതാണെന്നും എംപി കുറ്റപ്പെടുത്തി. പോസ്റ്ററൊട്ടിച്ചതിൽ തന്റെ അറിവോ സമ്മതമോ ഇല്ലെന്നാണ് എംപിയുടെ വാദം. ട്രെയിൻ ഷൊർണൂരിൽ നിന്ന് തിരൂരിലേക്ക് പോകുമ്പോൾ അതിന്റെ മുകളിൽ ഒരു പോസ്റ്ററും ഉണ്ടായിരുന്നില്ലെന്ന് എംപി പറയുന്നു.
അതേസമയം, വന്ദേ ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത ദിവസം തന്നെ അതിന്റെ ബോഗി ശ്രീകണ്ഠന്റെ പോസ്റ്റർ പതിക്കാനുള്ള ചുമരാക്കിയത് മര്യാദകേട് മാത്രമല്ല വൃത്തികേടുമാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ഇന്ന് പോസ്റ്റർ പതിച്ചവർ നാളെ കരി ഓയിൽ ഒഴിക്കും ഇത് കേരളത്തിന് നാണക്കേടാണ്. മര്യദക്കെട്ട ഈ സംഭവത്തിൽ ശ്രീകണ്ഠനും കോൺഗ്രസും കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post