തിരുവനന്തപുരം: താൽക്കാലികമായി നിർത്തിവച്ചെങ്കിലും അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ നിന്നും പിന്മാറില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ആനയെ നേരത്തെ പിടിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനായുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അരിക്കൊമ്പനെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യ സംഘത്തിനും ഇതേ പ്രതീക്ഷയുണ്ട്. ചൂട് കൂടുതൽ ആയതുകൊണ്ടാകാം ആന എത്താതിരുന്നത്. അടുത്തി ദിവസങ്ങളിൽ ആന എത്തും. കോടതി ഇടപെട്ടില്ലായിരുന്നു എങ്കിൽ ആനയെ നേരത്തെ തന്നെ പിടികൂടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു കൈകടത്തലും ഉണ്ടാകില്ല. ദൗത്യം അടുത്ത ദിവസം തുടരും. പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും.
കഴിഞ്ഞ മാസം അരിക്കൊമ്പനെ പിടികൂടി മാറ്റാനിരുന്നതാണ്. എന്നാൽ കോടതി ഇടപെട്ടതിനാൽ അതിന് കഴിഞ്ഞില്ല.
ഇല്ലായിരുന്നെങ്കിൽ ആനയെ നേരത്തെ പിടിക്കാമായിരുന്നു. ചിന്നക്കനാലിലെ ജനങ്ങൾക്ക് നിലവിൽ വലിയ ആശങ്കയാണ് ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.












