ഇഷ്ടത്തിലൂടെ മലയാള സിനിമയിലെത്തി നന്ദനത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയ താരമാണ് നവ്യാ നായർ. കൃഷ്ണഭക്തയായ ബാലാമണിയിലൂടെയാണ് നവ്യയെ എന്നും പ്രേക്ഷകർ ഓർക്കുന്നത്. ഉണ്ണിക്കണനെ ഒരു നോക്ക് കാണാൻ കൊതിച്ച ആ പാവാടക്കാരിയെ പോലെ ജീവിതത്തിലും വലിയ കൃഷ്ണഭക്തയാണ് നവ്യ എന്ന ധന്യ വീണ.
ഗുരുവായൂരമ്പല ദർശനത്തിന് പോയപ്പോൾ തനിക്കുണ്ടായ അവസ്മരണീയമായ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് നവ്യയിപ്പോൾ. നന്ദനത്തിലെ ബാലാമണിക്കുണ്ടായപോലെ എന്തെങ്കിലും അനുഭവം യഥാർത്ഥ ജീവിതത്തിൽ നവ്യയ്ക്കുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം തന്റെ അനുഭവം തുറന്നു പറഞ്ഞത്.
‘ഒരിക്കൽ വളരെ മാനസികമായി തകർന്നിരിക്കുന്ന സമയത്ത് ഗുരുവായൂരിൽ നൃത്തം ചെയ്യാനെത്തി. ഏറെ തകർന്നിരുന്ന അവസ്ഥയിലായതിനാൽ നൃത്തം എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല. അന്ന് കെപിഎസി ലളിതയും നൃത്തം കാണാനെത്തിയിരുന്നു. മേക്കപ്പ് ഇടുന്നതിനിടെ ലളിതാന്റിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സാരമില്ല കുട്ടി, ഗുരുവായൂരപ്പൻ നിന്റെ കൂടെയുണ്ട് എന്ന് പറഞ്ഞ് ലളിതാൻറി സമാധിനിപ്പിച്ചു. കുട്ടികളുടെ ഗ്രൂപ്പ് ഡാൻസിന് ശേഷം ഒരു പെർഫോമൻസ് കൂടി ചെയ്ത് അവസാനിപ്പിക്കാമെന്ന് മാഷിനോട് പറഞ്ഞ ശേഷമാണ് വേദിയിലെത്തിയത്. എന്ന തവം സൈയ്തനെ യശോദ എന്ന കീർത്തനമാണ് അവതരിപ്പിക്കുന്നത്. ആ സമയം ഗുരുവായൂരപ്പൻ തന്റെ അടുത്തേക്ക് വന്നതായും ഒപ്പം നൃത്തം ചെയ്തതായും തനിക്ക് അനുഭവപ്പെട്ടെന്ന് ‘നവ്യ പറഞ്ഞു.
പത്ത് മിനിറ്റ് നേരത്തെക്ക് പ്ലാൻ ചെയ്ത നൃത്തം ഇരുപത് മിനിറ്റോളം നീണ്ടു പോയി. വല്ലാത്തൊരു ട്രാൻസിലാണ് താൻ അന്ന് പെർഫോം ചെയ്തതെന്ന് നവ്യ പറഞ്ഞു. നന്ദനത്തിലെ ബാലമണിക്ക് ഉണ്ടായത് പോലെ ഒരു ഭ്രമകല്പനയാകാം അത് കാരണം ഞാനും അങ്ങനെ ഒരാളായതുകൊണ്ടാകാം എന്നും നവ്യ കൂട്ടിച്ചേർത്തു.












