തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലാണ് അലർട്ട് നൽകിയിരിക്കുന്നത്. വരും മണിക്കൂറുകളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായാണ് ഇപ്പോൾ മാറിയിരിക്കുന്നത്.ഇന്ന് വൈകുന്നേരത്തോടെ ഇത് തീവ്ര ന്യു മർദ്ദമാവുകയും നാളെയോടെ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കുമെന്നുമാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്-മ്യാന്മർ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post