തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പും. സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉണ്ടോയെന്ന കാര്യം നിരീക്ഷിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പൊതുപരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദീപിന്റെ സ്വഭാവത്തെക്കുറിച്ച് മുതിർന്ന അദ്ധ്യാപകർക്ക് പോലും അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. ഈ സൈസ് അദ്ധ്യാപകർ ഇനിയുണ്ടോയെന്നകാര്യം അന്വേഷണം. സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. എറണാകുളത്ത് നടന്ന അദ്ധ്യാപക സംഗമത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആഴ്ചയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ സന്ദീപ് വന്ദനയെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. നെടുമ്പന യുപി സ്കൂളിലെ അദ്ധ്യാപകൻ ആണ് സന്ദീപ്. ഇയാൾക്കെതിരെ വകുപ്പു തല അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം സ്കൂളിൽ സന്ദീപ് ആരോടും മോശമായി പെരുമാറിയിരുന്നില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്.









