തിരുവനന്തപുരം : ഇന്ന് എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വരുമ്പോൾ തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി സാരംഗിന്റെ വീട്ടിൽ മധുരം വിളമ്പി നാട്ടുകാരും വീട്ടുകാരും ഒന്നിച്ച് സന്തോഷിക്കേണ്ടതായിരുന്നു. പത്താം ക്ലാസ് പരീക്ഷാ ഫലം കണ്ട് സാരംഗ് സന്തോഷം കൊണ്ട് തുള്ളിച്ചാടുമായിരുന്നു. കളിയും ചിരിയും നിറഞ്ഞ് ആഹ്ലാദത്തിന്റെ നിമിഷങ്ങളാകുമായിരുന്നു അത്. എന്നാൽ ആ അപകടം വീട്ടിലെ എല്ലാ സന്തോഷവും കവർന്നെടുത്തു.
ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിആർ സാംരഗ്. പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A+ ആണ് സാരംഗിന് ലഭിച്ചിരിക്കുന്നത്. ഗ്രേസ് മാർക്ക് കൂടാതെയാണ് ഈ അഭിമാന വിജയം. എന്നാൽ ഈ വിജയം കാണാൻ ഇന്ന് സാരംഗ് നമ്മോടൊപ്പമില്ല. ജീവിതം ആരംഭിക്കുന്നതിന് മുൻപേ മരണം അവരെ കവർന്നെടുത്തു.
വാഹനാപകടത്തെ തുടർന്ന് ബുധനാഴ്ചയാണ് സാരംഗ് മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച സാരംഗിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്തു. രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്. ഇത് പത്ത് പേർക്ക് പുതുജീവൻ നൽകി.
ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടിയായിരുന്നു സാരംഗ്. പഠിക്കാനും സാരംഗ് മിടുക്കനായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആറ്റിങ്ങൽ മാമത്ത് നടത്തുന്ന ഫുട്‌ബോൾ പരിശീലനത്തിൽ പങ്കെടുത്തിരുന്ന സാരംഗിന് ഫുട്‌ബോൾ താരമാകാനായിരുന്നു ആഗ്രഹം. ആശുപത്രിയിൽ കഴിയവേ ഫുട്‌ബോൾ ബൂട്ട് വാങ്ങണമെന്ന ആഗ്രഹവും സാരംഗ് പ്രകടിപ്പിച്ചിരുന്നു.
Discussion about this post