പാലക്കാട് : ജില്ലാ ആശുപത്രിയിലെ എക്‌സറെ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. 92.63 ലക്ഷം രൂപയുടെ യന്ത്രമാണ് എലി കരണ്ടത്.
2021 മാർച്ച് മൂന്നിനാണ് സംസംഗ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്‌സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. അതേ വർഷം ഒക്ടോബർ 21 ന് എക്‌സറെ യൂണിറ്റ് എലികടിച്ച് കേടായി എന്ന വിവരം അറിയുന്നത്. ഒരു പ്രാവശ്യം പോലും ഉപയോഗിക്കുന്നതിന് മുൻപ് തന്നെ യന്ത്രത്തിന് കേടുപാട് സംഭവിച്ചു.
അധികൃതരുടെ അലംഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുറ്റപ്പെടുത്തൽ.
പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഈ റിപ്പോർട്ടിലാണ് യന്ത്രം എലി കടിച്ച് നശിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥയെക്കുറിച്ച് ഒന്നും പറയുന്നില്ല. എലി കരണ്ട ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണ് നിലവിൽ.
നൂറ് കണക്കിന് രോഗികൾ എക്‌സറെ എടുക്കാനെത്തുന്ന ആശുപത്രിയിൽ പ്രവർത്തന സജ്ജമായ രണ്ട് എക്‌സറെ യൂണിറ്റുകൾ മാത്രമാണ് ഉള്ളത്. അഅപ്പോഴാണ് അത്യാധുനിക യന്ത്രം അശ്രദ്ധമൂലം നശിച്ചത്.
Discussion about this post