ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ശൈഖുപുര ജയിലിൽ വെച്ചായിരുന്നു മരണം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നടത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു. 2008ലെ ഭീകരാക്രമണത്തിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ സഹായിച്ചത് അബ്ദുൽ സലാം ഭുട്ടവി ആയിരുന്നു എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
യുഎൻ സുരക്ഷാ സമിതിയാണ് ഭുട്ടവിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തിയെന്ന കേസ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയായിരുന്നു യുഎൻ നീക്കം. 2012ലാണ് ഭുട്ടവി ഭീകരലിസ്റ്റിൽ ഉൾപ്പെടുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ഭുട്ടവിയെ അറസ്റ്റ് ചെയ്യാൻ പാകിസ്താൻ തയ്യാറായത്.
ലഷ്കർ ത്വയിബ സ്ഥാപകൻ ആയ കൊടുംഭീകരൻ ഹാഫിസ് സയീദിൻറെ ഭാര്യാസഹോദരൻ അബ്ദുൽ റഹ്മാൻ മാക്കിക്കൊപ്പമാണ് ഭുട്ടവി അറസ്റ്റിലാകുന്നത്. 16 വർഷത്തേക്കാണ് ഭുട്ടവിയെ ശിക്ഷിച്ചത്. ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിനെ പാകിസ്താൻ പിടികൂടിയ സമയത്ത് സംഘടനയുടെ നേതൃത്വം വഹിച്ചത് ഭുട്ടവി ആയിരുന്നു.
2008 നവംബര്‍ 26 ന് ആയിരുന്നു രാജ്യത്തെ തന്നെ നടുക്കിയ ആ ഭീകരാക്രണം മുംബൈ നഗരത്തിൽ അറങ്ങേറിയത്. ഏതാണ്ട് 60 മണിക്കൂറുകളോളം ആക്രമണം നീണ്ടുനിന്നു. ദക്ഷിണ മുംബൈയില്‍ നടന്ന ആക്രമണത്തില്‍ വിദേശികളടക്കം ഏകദേശം 166 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നീ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. താജ് ഹോട്ടലില്‍ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു. 31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു. ഇതിൽ അതിഥികളും ആതിഥേയരും ഇതില്‍ ഉള്‍പ്പെടുന്നു.
Discussion about this post