ഇടുക്കി: ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയെ ഭർത്താവ് തന്നെ ജാമ്യത്തിലിറക്കി. ഇടുക്കി വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ സുനിലിനെയാണ് ഭർത്താവ് വർഗീസ് ജാമ്യത്തിലിറക്കിയത്. ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ചുവെക്കാൻ കാമുകന് കൂട്ടുനിന്നത്. ആസൂത്രണം ചെയ്തത് പോലെ എംഡിഎംഎയുമായി സൗമ്യയുടെ ഭർത്താവിനെ പോലീസ് പിടികൂടിയെങ്കിലും അന്വേഷണത്തിനൊടുവിൽ സത്യാവസ്ഥ മനസിലാക്കി ഇയാളെ വെറുതെ വിടുകയായിരുന്നു.
കുട്ടികൾക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനിൽ വ്യക്തമാക്കുന്നത്. സുനിൽ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും. പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിന്റെ തീരുമാനമെന്നാണ് വിവരം.
പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിൻറെ വാഹനത്തിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വണ്ടന്മേട് പൊലീസ് കണ്ടെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മയക്കുമരുന്നിൻറെ ഉറവിടം കണ്ടെത്താൻ ശ്രമിച്ച പൊലീസിന് ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്നില്ലെന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണമാണ് എൽഡിഎഫ് സ്വതന്ത്രയായി ജയിച്ച പഞ്ചായത്തംഗം സൗമ്യ, ഇവരുടെ കാമുകൻ വിദേശ മലയാളി വിനോദ്, വിനോദിൻറെ സുഹൃത്തുക്കാളായ ഷാനവാസ്, ഷെഫിൻ എന്നിവരിലേക്ക് എത്തിച്ചത്. പിന്നാലെ ഇവർ ചേർന്ന് നടത്തിയ പദ്ധതിയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
വിനോദിനൊപ്പം ജീവിക്കാൻ ഭർത്താവ് സുനിലിനെ വാഹനമിടിച്ച് കൊലപ്പെടുത്താനാണ് ആദ്യം ഇവർ ആലോചിച്ചത്. ഇതിനായി എറണാകുളത്തെ ഒരു സംഘത്തെ നിയോഗിച്ചു. പോലീസ് പിടികൂടുമെന്ന് ഭയന്ന് ഇത് ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ആലോചിച്ചെങ്കിലും ഇതും വേണ്ടെന്നു വച്ചു. തുടർന്നാണ് മയക്കുമരുന്ന് കേസിൽ പെടുത്താൻ തീരുമാനിച്ചത്.
Discussion about this post