എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. എസ്എഫ്‌ഐ നേതാവ് കെ.വിദ്യ അദ്ധ്യാപക നിയമനത്തിനായി കാസർകോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പോലീസ് പരിശോധിക്കും. മഹാരാജാസ് കോളേജിന്റെ പരാതിയിൽ കൊച്ചി പോലീസാണ് രേഖകൾ പരിശോധിക്കുക.
വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടാൻ ശ്രമിച്ചത് വലിയ വിവാദമായതോടെ വിദ്യ നൽകിയ സർട്ടിഫിക്കേറ്റുകൾ കരിന്തളം കോളേജ് അധികൃതർ മഹാരാജാസ് കോളേജിന് കൈമാറിയിട്ടുണ്ട്. ഇതാണ് പരിശോധിക്കുക. എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റിന് പുറമേ കോളേജിൽ സമർപ്പിച്ച മറ്റ് രേഖകൾ വ്യാജമാണോ എന്ന കാര്യവും പോലീസ് പരിശോധിക്കും.
നേരത്തെ കേസ് അന്വേഷണം കൊച്ചി പോലീസ് അഗളി പോലീസിന്കൈ മാറുമെന്നായിരുന്നു വിവരം. എന്നാൽ പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷമേ കേസ് അന്വേഷണം അഗളി പോലീസിന് കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. അട്ടപ്പാടി രാജീവ് ഗാന്ധി കോളേജിൽ ഗസ്റ്റ് ലക്ചററിനായുള്ള നിയമനത്തിന് വേണ്ടി സർട്ടിഫിക്കേറ്റ് സമർപ്പിച്ചപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത്. ഇതേ തുടർന്നാണ് കേസ് അന്വേഷണം അഗളി പോലീസിന് കൈമാറാൻ തീരുമാനിച്ചതും.
Discussion about this post