കൊച്ചി: മാളികപ്പുറം സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് നടൻ ദിലീപിനെ ആയിരുന്നുവെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് വേദിയിലാണ് അഭിലാഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മാളികപ്പുറം സിനിമ കാണാൻ തിയേറ്ററിൽ ഒഴുകിയെത്തിയ ജനങ്ങൾ ദിലീപ് ആരാധകരാണെന്നും അദ്ദേഹം പറഞഞു.ദിലീപിന്റെ വലിയ ആരാധകനാണ് താനെന്നും, തന്റെ ഒരു കഥ കേൾക്കണമെന്നും അഭിലാഷ് വേദിയിൽവച്ച് അഭ്യർത്ഥിച്ചു.
കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടിയാണ് ട്രെയ്ലർ ലോഞ്ച് ചെയ്തത്. ചിത്രത്തിൽ നായകനായ ദിലീപ് ഉൾപ്പെടെ നിരവധി താരങ്ങളും സംവിധായകരും നിർമാതാക്കളും പരിപാടിക്ക് എത്തിയിരുന്നു. ജൂലൈ 14 നാണ് വോയ്സ് ഓഫ് സത്യനാഥൻ തിയറ്ററിലെത്തുക. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
ജൂലായ് പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.












