തിരുവനന്തപുരം : മകളുടെ വിവാഹ ദിവസം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി ജിഷ്ണു മൂന്ന് തവണ കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ ജിഷ്ണു അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ മൂന്ന് തവണയും സമ്മതിക്കാതെ വന്നതോടെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
ഒരു തവണ സഹോദരനോടൊപ്പവും രണ്ട് തവണ അമ്മയോടൊപ്പവുമാണ് ഇയാൾ വിവാഹം ആലോചിച്ച് എത്തിയത്. ഇരുവരും രണ്ട് സമുദായക്കാരായതിനാൽ അച്ഛൻ വിവാഹത്തിന് സമ്മതിച്ചില്ല. ജിഷ്ണുവിന്റെ വീടിന്റെ പണി പൂർത്തിയാകാത്തതിനാൽ ആ വീട്ടിലേക്ക് മകളെ വിവാഹം കഴിച്ച് അയയ്ക്കാൻ രാജുവിന് താത്പര്യം ഇല്ലായിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും ജിഷ്ണു വീണ്ടും വിവാഹാലോചനയുമായി ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് പോയി. ഇതോടെ രാജു ഇവർക്ക് താക്കീത് നൽകുകയായിരുന്നു.
രാജുവിന്റെ വീടിനടുത്താണ് ജിഷ്ണുവിന്റെ വീട്. മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ജിഷ്ണു ഭീഷണിയുമായി രംഗത്തെത്തി. മറ്റൊരാളുമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ പറഞ്ഞു.
തുടർന്നാണ് വിവാഹത്തിന്റെ തലേന്ന് എല്ലാവരും പോയശേഷം വീട്ടിലെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്. അക്രമം സംഘം ശ്രീലക്ഷ്മിയെ മർദ്ദിക്കുകയായിരുന്നു. തടയാനെത്തിയ അച്ഛനെയും അമ്മയെയും തൂമ്പാകൊണ്ട് മർദ്ദിച്ചു. സംഘർഷത്തിനിടെ രാജുവിന് തലയ്ക്ക് അടിയേറ്റ് കുഴഞ്ഞുവീണതോടെ അക്രമി സംഘം സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു.
Discussion about this post