മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിൽ നാൽപതിലധികം നേതാക്കളുടെ കൂട്ടരാജിയിൽ എൻസിപി നേതാവ് ശരദ് പവാറിനെ ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. സോണിയാ ഗാന്ധിയും രാഹുലും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ശരദ് പവാറിനെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചു. ശരദ് പവാറിന് നേതാക്കൾ ഉറച്ച പിന്തുണ അറിയിച്ചതായി കെസി വേണുഗോപാൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
1999 ൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്താണ് ശരദ് പവാർ കോൺഗ്രസിൽ നിന്ന് പുറത്താകുകയും എൻസിപി രൂപീകരിക്കുകയും ചെയ്തത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണ അധികാരത്തിലെത്തിയ ബിജെപി സർക്കാരിൽ നിന്ന് ശിവസേനയെ അടർത്തിമാറ്റി കോൺഗ്രസും എൻസിപിയും ചേർന്ന് സർക്കാരുണ്ടാക്കിയതോടെയാണ് പവാറും സോണിയയും തമ്മിലുളള പ്രശ്‌നങ്ങളുടെ മഞ്ഞുരുകിയത്.
എൻസിപിയുമായി ബന്ധപ്പെട്ട നിലവിലെ രാഷ്ട്രീയ സാഹചര്യം സോണിയ ശരദ് പവാറുമായി ചർച്ച ചെയ്തതായി കെസി വേണുഗോപാൽ വിശദീകരിച്ചു. അജിത് പവാറിന്റെ നീക്കം പാർട്ടിയുടെ അംഗീകാരത്തോടെയല്ലെന്ന് ശരദ് പവാർ നേതാക്കളെ അറിയിച്ചു. എൻസിപിയുടെയും കോൺഗ്രസിന്റെയും ശിവസേന ഉദ്ധവ് വിഭാഗത്തിന്റെയുമൊക്കെ നേതൃത്വത്തിൽ 2024 തിരഞ്ഞെടുപ്പ് മുൻനിർത്തി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുളള നീക്കങ്ങൾ സജീവമാക്കിയ ഘട്ടത്തിലാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിക്ക് വലിയ പിളർപ്പിനെ നേരിടേണ്ടി വന്നത്.
അജിത് പവാറിന്റെ നേതൃത്വത്തിൽ പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതോടെ മഹാരാഷ്ട്രയിൽ എൻസിപിയുടെ ശക്തി പൂർണമായി ക്ഷയിച്ചു. അടുത്തിടെ പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞ ശരദ് പവാർ സുപ്രിയ സുലേയെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിരുന്നു. എന്നാൽ അജിത് പവാറിന് കാര്യമായ സ്ഥാനങ്ങളൊന്നും നൽകിയുമില്ല. ഇതിന് പിന്നാലെയാണ് അജിത് പവാറിന്റെ മാറ്റം.
Discussion about this post