രാജമഹേന്ദ്രവാരം: ‘അച്ചാർ’ എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക നല്ലെണ്ണയിൽ മുളകും മസാലയും ഒക്കെ കൂടി കുഴഞ്ഞ് ആഴ്ചകളോ മാസങ്ങളോ ഒക്കെ എടുത്ത് പരുവപ്പെടുന്ന, ആ എരിവും പുളിയും നിറഞ്ഞ രുചിയായിരിക്കും അല്ലേ ? ആ രുചികൾ സങ്കൽപ്പിക്കുമ്പോൾ തന്നെ നമ്മുടെ വായിൽ വെള്ളമൂറാൻ തുടങ്ങും. അച്ചാർ കൊണ്ട് പ്രശസ്തമായ ഒരു ഗ്രാമം തന്നെയുണ്ട് ഇന്ത്യയിൽ. കിഴക്കൻ ഗോദാവരി ജില്ലയിലെ ഉസുലുമാർരു ഗ്രാമം. കഴിഞ്ഞ 40 വർഷമായി അച്ചാറിന്റെ വിവിധ രുചികൾ ഉണ്ടാക്കി വിപണനം ചെയ്യുന്ന ഗ്രാമവാസികളാണ് ഇവിടെയുള്ളത്.
കിഴക്കൻ ഗോദാവരിയിലെ പെരാവലി മണ്ഡലത്തിൽ ഗോദാവരി നദിയുടെ കൈവഴിയായ വസിസ്തയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഉസുലുമാർരു. പലപ്പോഴും അച്ചാർ ഗ്രാമം എന്നാണ് ഈ സ്ഥലം മറ്റു പ്രദേശങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. രാജമഹേന്ദ്രവരത്തിൽ നിന്ന് 40 കിലോമീറ്ററും തണുകു പട്ടണത്തിൽ നിന്ന് 20 കിലോമീറ്ററും അകലെയാണ് ഉസുലുമാർരു.
ഈ ഗ്രാമത്തിലേക്ക് പ്രവേശിച്ചാൽ തന്നെ എല്ലാ വീടുകളും അച്ചാർ ഉണ്ടാക്കുന്ന തിരക്കിലായിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. മാങ്ങ , നാരങ്ങാ, നെല്ലിക്ക, ഇഞ്ചി, പുളി, പച്ചമുളക് എന്നിങ്ങനെ വൈവിധ്യമാർന്നതരം അച്ചാറുകൾ ഇവിടെ ഉണ്ടാക്കുന്നുണ്ട്. ബ്രാൻഡ് ചെയ്തിട്ടില്ലാത്ത നിരവധി അച്ചാർ കുപ്പികൾ നിറഞ്ഞിരിക്കുന്ന കടകൾ ഉസുലുമാർരു തെരുവുകളിലെ സാധാരണ കാഴ്ചയാണ്. ഈ ഗ്രാമത്തിലെ അച്ചാറുകൾ അതിന്റെ എരിവും, രുചിയും , വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും അളവും കുറഞ്ഞ വിലയും കൊണ്ട് പേരുകേട്ടതാണ്.
നാല് പതിറ്റാണ്ടിലേറെ മുൻപ് ഈ ഗ്രാമത്തിലെ പിള്ള ശ്രീരാമ മൂർത്തി എന്ന കുടുംബം ഉപജീവനമാർഗത്തിനായി ആരംഭിച്ചതാണ് അച്ചാർ നിർമ്മാണ വ്യവസായം. ഇപ്പോൾ ഈ ഗ്രാമത്തിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ കുടിൽ വ്യവസായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. രണ്ടായിരത്തിലേറെ പേർ ഇവിടെ അച്ചാർ നിർമ്മാണ ജോലിയിൽ ഏർപ്പെടുന്നുണ്ട്. അച്ചാർ നിർമ്മാണ തൊഴിലിൽ കൂലിയായി ഇവിടെ ഒരു പുരുഷന് ശരാശരി 450 രൂപയും സ്ത്രീക്ക് 300 രൂപയും ആണ് ലഭിക്കുന്നത്. ഹൈദരാബാദ്, വിജയവാഡ, ഗുണ്ടൂർ, ഓംഗോൾ, വിശാഖപട്ടണം, തിരുപ്പതി, ചെന്നൈ, ബാംഗ്ലൂർ, പശ്ചിമ ബംഗാളിന്റെയും ഒഡീഷയുടെയും വിവിധ ഭാഗങ്ങൾ നിങ്ങളിലേക്ക് ഇവർ ഇവിടെ നിന്നും അച്ചാർ വിപണനം ചെയ്യുന്നുണ്ട്.
രണ്ട് തലമുറകളായി അച്ചാർ നിർമ്മാണം നടത്തുന്ന കൊമ്മാര വെങ്കിടേശ്വരറാവു പറയുന്നതനുസരിച്ച്, ചേരുവകളുടെ വിലയിലെ കുത്തനെയുള്ള വർധനയാണ് ഇപ്പോൾ ഇവർ നേരിടുന്ന വലിയ വെല്ലുവിളി. കൂടാതെ സർക്കാരിന്റെയോ ബാങ്കുകളുടെയോ പിന്തുണയുടെ അഭാവം മൂലം സ്വകാര്യ പണമിടപാടുകാരിൽ നിന്ന് വായ്പയെടുക്കുകയും പതിറ്റാണ്ടുകളായി കനത്ത പലിശ നൽകുകയും ചെയ്യേണ്ടി വരുന്നതും ഈ കുടിൽ വ്യവസായത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വരുമാനം കുറഞ്ഞ ഈ സാഹചര്യത്തിലും സന്തോഷത്തോടെ തന്നെ അച്ചാർ നിർമ്മാണം നടത്തുകയാണ് ഉസുലുമാർരു ഗ്രാമവാസികൾ.
Discussion about this post