തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ വിവേക് ഗോപൻ. പിഞ്ചുകുഞ്ഞിനെ കൊന്ന് കളഞ്ഞ അസ്ഫാഖ് മനുഷ്യനല്ല മൃഗമാണെന്ന് വിവേക് ഗോപൻ പറഞ്ഞു. മരണം പോലും പിഞ്ചു കുഞ്ഞിന്റെ ജീവനെടുക്കാൻ മടിച്ച് നിന്നിട്ടുണ്ടാകുമെന്നും വിവേക് ഗോപൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മരണം പോലും തല്ലൊന്നും മടിച്ച് നിന്നിട്ടുണ്ടാകും.. ആ പിഞ്ചു പ്രാണനെ അടർത്തിക്കൊണ്ടുപോയ നിമിഷങ്ങളിൽ. വെറും അഞ്ചു വയസ്സ് മാത്രം..ഈ പിഞ്ചുകുഞ്ഞിലും കാമം കണ്ടെത്താൻ ശ്രമിച്ചവനെ കൊന്നുകളഞ്ഞവനെ ഇവൻ ‘മനുഷ്യനല്ല മൃഗമാണ്’ എന്ന് ആരും വിശേഷിപ്പിക്കരുത്.. കാരണം ഒരു മൃഗവും തന്റെ സഹജീവികളെ കാമവെറി പൂണ്ട് പിച്ചിച്ചീന്തി കൊന്നിട്ടില്ല.. ഇത് നടന്നത് കേരളത്തിൽ ആയതുകൊണ്ട് മറ്റൊരു ഒറ്റപ്പെട്ട സംഭവമായേക്കാം.. ഒരു കൊച്ചു കുഞ്ഞിൻറെ നിഷ്ക്കളങ്കതയെ ചൂഷണം ചെയ്ത് മധുരം വാങ്ങി നൽകി പട്ടാപ്പകൽ പിച്ചിച്ചീന്തിയപ്പോൾ, ജീവനുവേണ്ടി അതേ നിഷ്കളങ്കതയോടെ നിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയപ്പോൾ അസ്ഫാക്കെ നിൻറെ ഉള്ളിൽ ഒരിറ്റു ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ല..കണ്ണടയുന്നതിന് മുമ്പ് അവൾ നാം ഓരോരുത്തരെയും നോക്കി കാണില്ലേ?അവൾ ഈ ലോകത്തെ നോക്കി അവസാനമായി ഒന്നുകൂടി പുഞ്ചിരിച്ചിട്ടുണ്ടാകില്ലേ?.. ആരോടും പരാതി ഒന്നും പറഞ്ഞിട്ടുണ്ടാകില്ല അവൾ.. പരിഭവവും ഉണ്ടാകില്ല..
എങ്കിലും
പറയണം..തുറന്നുപറയണം നാം ഓരോരുത്തരും..തെറ്റ് ചെയ്തവർ നാം തന്നെയാണ്.. ആർക്കും ഏത് നാട്ടിലും തൊഴിൽ ചെയ്ത് ജീവിക്കാൻ അവകാശമുണ്ട്.. പക്ഷേ എല്ലാ കാര്യത്തിലും ഒരു വ്യവസ്ഥ ഉണ്ടാകണം. ഇതൊക്കെ എത്ര പറഞ്ഞതും കേട്ടതുമാണ്.. ഒന്ന് പറഞ്ഞു അവസാനിപ്പിക്കാം. ഈ സംഭവം ഉണ്ടായ ആലുവയിൽ തന്നെ അവിടെ എത്ര അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട്?അവർ ഏതു നാട്ടിൽ നിന്നും വരുന്നു?അവരുടെ മുൻകാല ജീവിതം എങ്ങനെയായിരുന്നു?ഇതിലൊന്നും ഭരണകൂടത്തിന് പോലീസിനോ വ്യക്തതയില്ല. കണക്കുമില്ല എല്ലാം ഊഹമാണ്..ഓ ..മറന്നു. ഇതൊന്നും പറയാൻ പാടില്ലല്ലോ.. ക്ഷമിക്കുക.
വ്യവസ്ഥയോ? കണക്കോ? എന്തിനു? നമ്മൾ പ്രബുദ്ധർ അല്ലേ.. വരൂ ഒറ്റപ്പെട്ട സംഭവങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ നമുക്ക് ഹാഷ് ടാഗുകൾ നിരത്തി ആശ്വസിക്കാം..ചാനൽ ചർച്ചകളിൽ വിധി നിർണയിക്കാം.. നമുക്ക് ഉറങ്ങാം.. ഉണരുമ്പോൾ മറ്റൊരു കുഞ്ഞിന്റെ തേങ്ങൽ കാതിൽ മുഴങ്ങിയേക്കാം.. പുതിയ ഹാഷ്ടാഗുമായി നമുക്ക് വീണ്ടും ഒത്തുകൂടാം..കൂടുതൽ ഒന്നും പറയാനില്ല
Discussion about this post