തിരുവനന്തപുരം; ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിന്റെ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വീണ്ടും സിപിഎം നേതാവ് എകെ ബാലൻ. രാവിലെ എകെ ബാലന് ആര് മറുപടി പറയുമെന്നും എകെ ബാലൻ ഒരു നുറുങ്ങുതുണ്ടായി പോയിക്കഴിഞ്ഞുവെന്നും സുകുമാരൻ നായർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എകെ ബാലന്റെ മറുപടി.
ലോക്‌സഭാ തിരഞ്ഞൈടുപ്പായാലും നിയമസഭാ തിരഞ്ഞെടുപ്പായാലും ആരുടെയും കൈയ്യും കാലും പിടിച്ചിട്ടല്ല താൻ മേൽവിലാസം ഉണ്ടാക്കിയിട്ടുളളത്. എകെ ബാലൻ പറയുന്നത് ആര് കേൾക്കാനാണെന്ന് സുകുമാരൻ നായർ ചോദിക്കുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യം എനിക്ക് അറിയാം. അത് പറഞ്ഞാൽ ബാലിശമായി പോകും അതിങ്ങോട്ടേക്ക് വേണ്ട.
ബിജെപിയെയും ആർഎസ്എസിനെയും കുറ്റപ്പെടുത്തില്ല അവരുടെ കൈയ്യിൽ ഒരു സാധനം കിട്ടിയാൽ അവർ രാഷ്ട്രീയമായി ഉപയോഗിക്കും. ആർഎസ്എസുകാരനാണെന്നും സംഘപരിവാറുകാരനാണെന്നും സുകുമാരൻ നായർ പറഞ്ഞാൽ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോയെന്നും എകെ ബാലൻ പറഞ്ഞു.
സ്പീക്കർ ആരെയും മുറിവേൽപിക്കാൻ പറഞ്ഞതല്ലെന്ന് പറഞ്ഞ് ഷംസീറിന്റെ വിദ്വേഷ പ്രസ്താവനയെ എകെ ബാലൻ വീണ്ടും ന്യായീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട പരാമർശം പറഞ്ഞ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉളളടക്കം ശാസ്ത്രീയമായിരിക്കണമെന്നും യുക്തിബോധത്തിൽ അധിഷ്ടിതമായിരിക്കണമെന്നുമാണ് പറഞ്ഞത്. അതിന് ഇത്തരം പരാമർശങ്ങൾ ഒരിക്കലും ഗുണകരമായിരിക്കില്ല. സ്പീക്കർ പറഞ്ഞത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയത്തിന്റെ ഭാഗമായിട്ടാണെന്നും എകെ ബാലൻ തുറന്നുപറഞ്ഞു. അതിനെ വളച്ചൊടിച്ച് ഭക്തജനങ്ങളിൽ വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉൾക്കൊളളില്ലെന്നും അത്തരം പ്രതിഷേധങ്ങളിൽ മനസറിഞ്ഞ് ആരും പങ്കാളിയാകില്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സാങ്കേതികമായി ആ വിധി നടപ്പിലാക്കാൻ കഴിയാതെ ഇരുന്നാൽ കേരള സർക്കാരിന് നിലനിൽക്കാൻ കഴിയില്ല. അത്തരം സാഹചര്യത്തിൽ ആ കോടതി വിധി പോലും നടപ്പിലാക്കിയിട്ടില്ല ഇവിടെയെന്നും എകെ ബാലൻ പറഞ്ഞു.
സാമൂഹ്യനീതിയെക്കുറിച്ച് പറയുന്ന എൻഎസ്എസ് സ്വന്തം സമുദായത്തിന്റെ സ്ഥാപനങ്ങളിൽ അത് നടപ്പിലാക്കുന്നുണ്ടോയെന്ന് എകെ ബാലൻ ചോദിച്ചു. മെറിറ്റും ഇല്ല സംവരണവും ഇല്ലെന്നും എകെ ബാലൻ വിമർശിച്ചു. സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോ? അത് നടപ്പിലാക്കാൻ ബഹുമാന്യനായ സുകുമാരൻ നായർക്ക് കഴിയുന്നുണ്ടോ? ഇതൊക്കെ നുറങ്ങുചോദ്യങ്ങളാണ്. നുറുങ്ങുചോദ്യങ്ങളായി അദ്ദേഹത്തിന് കൊടുക്കുകയാണ്. അദ്ദേഹം ഇതിന് മറുപടി പറഞ്ഞാൽ ഞാൻ മറുപടി പറഞ്ഞോളാമെന്നും എകെ ബാലൻ പറഞ്ഞു.
Discussion about this post