ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ തന്റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ് ദവാഹ്യുടെ നേതാവുമായ ഹഫിസ് മുഹമ്മദ് സയീദ്. ട്വിറ്ററിലൂടെയാണ് സയീദിന്റെ പ്രസ്താവന.
ഇക്കാര്യം സംബന്ധിച്ച് പാക് സര്‍ക്കാര്‍ നിശബ്ദത പാലിച്ചെങ്കിലും തനിക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമയോട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സയീദിന്റെ പ്രഭാഷണത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. മുംബൈ സ്ഫോടനം നടന്നിട്ട് ഏഴുവര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ഇന്നും ആക്രമണത്തിന് പിറകില്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ദൈവം സഹായിച്ച് അവര്‍ക്ക് അവസാനം വരെ അതിന് കഴിയാതിരിക്കട്ടെ-സയീദ് പറയുന്നു.
മുംബൈ ആക്രമണത്തില്‍ എന്തെങ്കിലും തെളിവുകള്‍ നല്കുന്നതില് ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. അതേസമയം 1974ലേതാണ് ഏറ്റവും മോശമായ തീവ്രവാദമെന്ന് മോദി സമ്മതിച്ചിട്ടുണ്ടെന്ന് ട്വിറ്ററിലെ മറ്റൊരു പോസ്റ്റില്‍ സയീദ് പറയുന്നു. ഇന്ത്യയുടെ 11 എയര്‍ബേസുകളെ പാകിസ്ഥാന് ആക്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 1971ല്‍ സൈനിക സംഘട്ടനമുണ്ടായിരുന്നു.
ഏഴുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്ന ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കാനുള്ള ഉഭയകക്ഷി തീരുമാനത്തിനു പിറകെയാണ് ഹഫീസ് സയീദ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സയിദിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പാകിസ്ഥാനുമായി ചര്‍ച്ച നടത്താനുള്ള കേന്ദ്രത്തിന്റെ താല്പര്യം വേദനാജനകമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
ഇന്ത്യാ-പാക് കൂടിക്കാഴ്ചയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ കൂടിക്കാഴ്ചയില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായ ഭീകരവാദവും മുംബൈ സ്ഫോടനക്കേസും ഉയര്‍ത്തിയില്ല എന്ന് കുറ്റപ്പെടുത്തി.
Discussion about this post