തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ കേസ് എടുത്ത് വനിതാ കമ്മീഷൻ. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ്പയോട് റിപ്പോർട്ട് തേടി. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കമ്മീഷൻ കേസ് എടുത്തത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ നടത്തിയ പരാമർശത്തിൽ പ്രതികരണം ആരാഞ്ഞ് സമീപിച്ചപ്പോഴാണ് അലൻസിയർ മാദ്ധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ചത്. ഇതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തക പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ തിരുവനന്തപുരം റൂറൽ എസ് പി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആണ് വനിതാ കമ്മീഷൻ തേടിയിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുത് എന്ന തരത്തിൽ അലൻസിയർ നടത്തിയ പരാമർശം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. സതീദേവി പ്രതികരിച്ചു. പ്രഗത്ഭർ നിറഞ്ഞ സദസിന് മുൻപിൽ നടൻ നടത്തിയ പരാമർശം അപലപനീയമാണ്. വിയോജിപ്പ് ഉണ്ടെങ്കിൽ അദ്ദേഹം പുരസ്‌കാരം സ്വീകരിക്കരുതായിരുന്നു. പുരസ്‌കാരം വാങ്ങിയ ശേഷം നടത്തിയ പരാമർശം ഉചിതമായില്ല.
വിമർശനം ഉയർന്നതോടെ തെറ്റ് മനസ്സിലാക്കി പരാർശം നടൻ തിരുത്തുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല. പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാദ്ധ്യമ പ്രവർത്തകയോട് മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തു. ഇതിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത് എന്നും സതീ ദേവി കൂട്ടിച്ചേർത്തു.
Discussion about this post