തിരുവനന്തപുരം: ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടി ടൊവിനോ തോമസ് നായകനായ മലയാള ചിത്രം. കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ചിത്രീകരിച്ച 2018 ആണ് അടുത്ത വർഷത്തെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ നോമിനേഷൻ പട്ടികയിൽ ഇടം നേടിയത്. ജൂഡ് ആന്റണി ജോസഫാണ് ചിത്രത്തിന്റെ സംവിധാനം.
ടൊവിനോ തോമസിന് പുറമേ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം വൻ വിജയം ആയിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടം നേടുന്നത്.
എഡിറ്റർ ശ്രീകർ പ്രസാദ്, സംവിധായകൻ ജോഷി ജോസഫ്, സ്റ്റണ്ട് ഡയറക്ടർ എസ് വിജയൻ, നിർമാതാവ് മുകേഷ് മെഹ്ത, ആസാമീസ് സംവിധായകൻ മഞ്ജു ബോറ, കോസ്റ്റ്യൂം ഡിസൈനർ വാസുകി ഭാസ്‌കർ, എഴുത്തുകാരും സംവിധായകരുമായ ആർ മധേഷ്, എം വി രഘു, രാഹുൽ ഭോലെ, സിനിമാ ചരിത്രകാരൻ ആശോക് റാണെ എന്നിവരടങ്ങിയ 16 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനുകളുടെ പട്ടികയിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തത്. 22 സിനിമകളാണ് കമ്മിറ്റി കണ്ടത്.












