ടെൽ അവീവ് : ഇസ്രായേലിന് നേരെ ഹമാസ് ഭീകരാക്രമണം നടത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ, ഹൃദയഭേദകമായ കാഴ്ചകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. ഹമാസ് ഭീകരർ ഇസ്രായേലികളെ വീടുകളിൽ കയറി ആക്രമിക്കുന്നതും ബന്ദിയാക്കിയതുമായ ദൃശ്യങ്ങളാണിത്. അർദ്ധനഗ്നയായ യുവതിയെ ഹമാസ് ഭീകരർ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അബോധാവസ്ഥയിലായ യുവതിയെ ഹമാസ് ഭീകരർ വാഹനത്തിന്റെ പിന്നിലിട്ട് തെരുവിലൂടെ പരേഡ് നടത്തുന്നത് വീഡിയോയിൽ കാണാം. ഇവരുടെ കാലുകൾ യുവതിയുടെ ചേതനയറ്റ ശരീരത്തിന് മുകളിലാണ് വെച്ചിരിക്കുന്നത്. അള്ളാഹു അക്ബർ വിളികളോടെ യാത്ര. ആളുകൾ യുവതിയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും ശരീരത്തിൽ തുപ്പുകയും ചെയ്യുന്നത് കാണാം. യുവതിയുടെ ശരീരത്തെ ഹമാസ് ഭീകകർ അതിക്രൂരമായി അപമാനിക്കുന്ന തരത്തിലുളള പ്രവൃത്തികളാണ് ലോകം കണ്ടത്.
അവളുടെ കാലുകളിലെ ടാറ്റുവും ഡ്രെഡ് ലോക്ക് ചെയ്ത മുടിയും കണ്ട് ആളുകൾ അവളെ തിരിച്ചറിഞ്ഞു. പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റായ ഷാനി ലൗക് ആയിരുന്നു അത്. ജർമൻ പൗരയായ അവർ ടാറ്റു ചെയ്യുന്നതിലും സ്‌കെച്ചിംഗിലുമുള്ള തന്റെ കഴിവുകൾ വളർത്തുക എന്ന ആഗ്രഹത്തോടെയാണ് ഇസ്രായേലിലെത്തിയത്. എന്നാൽ 22 കാരിയായ അവളുടെ എല്ലാ ആഗ്രഹങ്ങളും ഭീകരരുടെ തോക്കിൻ മുനയ്ക്ക് മുമ്പിൽ ഇല്ലാതായി.
ഹമാസ് ഭീകരർ ഗാസ സ്ട്രിപ്പ് കടന്നുവെന്ന് വിവരം ലഭിച്ചപ്പോൾ തന്നെ ഷാനി ലൗക്കിനെ വിളിക്കാൻ തങ്ങൾ ശ്രമിച്ചുവെന്ന് കുടുംബം പറഞ്ഞു. കിബ്ബൂറ്റ്‌സ് ഉറിമിൽ നടന്ന ഡാൻസ് പാർട്ടിയിൽ അവൾ പങ്കെടുക്കുമായിരുന്നുവെന്ന് അറിയാമായിരുന്നു. എന്നാൽ അവളെ ഫോണിൽ ലഭ്യമായില്ല. പിന്നീട് അവളെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലാണ് കണ്ടത്. തങ്ങളുടെ മകളുടെ മൃതദേഹമെങ്കിലും വീണ്ടെടുക്കാൻ സഹായിക്കണമെന്ന് ഷാനി ലൗക്കിന്റെ കുടുംബം കണ്ണൂരോടെ പറയുന്നു.
വടക്കൻ ഗാസയിലാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറേസ് ക്രോസിംഗിൽ നിന്നാകാം ഇവരെ പിടിച്ചുകൊണ്ട് പോയതെന്നും കരുതുന്നു.
Discussion about this post