ഡോ. അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും പദ്ധതികൾ വ്യത്യസ്തങ്ങളായി കാണപ്പെടുന്നെങ്കിലും ഇരുവരുടെയും ദിശ ഒന്നുതന്നെയായിരുന്നു. ഇരുവരും സമത്വവും സമരസതയും വേണമെന്നാഗ്രഹിച്ചു. ശുദ്ധമായ സമത്വത്തിന്റെ ഭാഷ പറയുന്നവരുടെ ഉള്ളിലും അവർ സ്വയം അറിയുന്നില്ലെങ്കിൽ പോലും സാമൂഹികസമരസത എന്ന ചിന്താഗതി കുടികൊള്ളുന്നുണ്ട്. അതേപോലെ സാമൂഹികസമരസത തികച്ചും ആഗ്രഹിക്കുന്നവരുടെ മനസ്സിലും സാമൂഹികസമത്വത്തിനുള്ള ആഗ്രഹം ഉണ്ട്. വ്യത്യാസം കേവലം എന്തിലാണ് ബലം കൊടുക്കുന്നത് എന്നതിൽ മാത്രമാണ്.
സാമൂഹികസമത്വവാദി സാമൂഹികപ്രവാഹമെന്നു പറയുന്നതിന് സാമൂഹികസമരസത ആവശ്യമാണ്. എന്നാൽ ഡോ.അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും തുടക്കബിന്ദുക്കൾ ഭിന്നങ്ങളായതുകാരണം ഭിന്നമാർഗങ്ങളാണ് അവലംബിച്ചത്. സാമൂഹിക സമരസതയുടെ മനോഭാവം സമൂഹത്തിൽ മുഴുവനും ഉണ്ടാക്കിയെടുക്കാൻ ഡോ. ഹെഡ്ഗെവാർ വൈകാരികമായ തലത്തിൽ ചിന്തിച്ചു.
1934-ൽ വാർധായിൽ നടന്ന സംഘത്തിന്റെ ശിബിരം കാണാൻ മഹാത്മാഗാന്ധി വന്നിരുന്നു. അപ്പോൾ ശിബിരത്തിൽ പങ്കെടുക്കുന്ന ആരുടെയും മനസ്സിൽ സ്വന്തം ജാതിബോധമില്ലായിരുന്നു, മറ്റൊരാളിന്റെ ജാതിയോട് വിരോധവുമില്ലെന്ന് അദ്ദേഹം നേരിട്ടു കാണുകയുണ്ടായി. എല്ലാവരും ഹിന്ദുക്കളാണ് എന്ന ഒരേയൊരു വികാരമേ എല്ലാവർക്കുമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒരുമിച്ചെഴുന്നേൽക്കുക, ഒരുമിച്ചിരിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക, ഒരുമിച്ചു കഴിയുക പോലുള്ള ദൈനംദിന കാര്യങ്ങൾ കൂട്ടമായിട്ടായിരുന്നു നടന്നത്. – ഗാന്ധിജിക്ക് അതുകണ്ട് വളരെ ആശ്ചര്യം തോന്നി.
രണ്ടാമത്തെ ദിവസം അദ്ദേഹം ഡോ. ഹെഡ്ഗെവാറിനെ കാണുകയുണ്ടായി. അദ്ദേഹം അസ്പൃശ്യതാനിവാരണകാര്യം വളരെ ശ്രേഷ്ഠമായ രീതിയിൽ ചെയ്യുന്നു എന്നു പറഞ്ഞ് ഗാന്ധിജി അദ്ദേഹത്തെ അഭിനന്ദിച്ചു. അപ്പോൾ ഹെഡ്ഗെവാർ പറഞ്ഞു, സംഘത്തിൽ അസ്പൃശ്യതാനിവാരണമെന്ന ഒരു പരിപാടി നടത്തുന്നതേയില്ല. ഞങ്ങൾ നാമെല്ലാം ഹിന്ദുക്കളാണ് എന്ന പാഠം മാത്രമേ പഠിപ്പിക്കുന്നുള്ളൂ. ഏകാത്മതയെന്ന വികാരമുള്ളതുകൊണ്ട് സംഘത്തിൽ ജാതിവ്യത്യാസം അല്ലെങ്കിൽ അസ്പൃശ്യത എന്ന തോന്നൽ പോലും ഉണ്ടാകുന്നില്ല. അവർ ഹിന്ദുക്കളാണ് എന്ന ഒരു കാര്യം മാത്രമേ എല്ലാവരുടെയും മനസ്സിലുള്ളൂ.
സാമൂഹിക വിപ്ലവപ്രക്രിയയെക്കുറിച്ച് ഹിന്ദുസമൂഹം അജ്ഞരല്ല എന്ന് ബാബാസാഹബ് പറഞ്ഞു. പ്രാചീനകാലത്തും നമ്മുടെ സമൂഹം ഇതുപോലുള്ള സാമൂഹിക വിപ്ലവം നടത്തി സ്വയം മാറുകയുണ്ടായിട്ടുണ്ട്. പലപ്പോഴും രാഷ്ട്രീയവിപ്ലവങ്ങൾ തന്നെ നടന്നു. 1857നു ശേഷം കേവലം രാഷ്ട്രീയവിപ്ലവം കൊണ്ട് കാര്യം നടക്കില്ലെന്ന് പലർക്കും തോന്നുകയുണ്ടായി. അതോടൊപ്പം അല്ലെങ്കിൽ അതിനുമുമ്പ് ഇവിടെ സാമൂഹിക വിപ്ലവം നടക്കേണ്ടതുണ്ട്. ചിന്തകരെക്കൂടാതെ കാല്പനിക ചിന്താഗതിയുള്ളവർക്കും വിപ്ലവം എന്ന വാക്കിനോട് വളരെ ആകർഷണമുണ്ടെങ്കിലും വിപ്ലവത്തിന്റെ മനശ്ശാസ്ത്രത്തെക്കുറിച്ച് വളരെ കുറച്ചാളുകൾക്കേ അറിയാവൂ.
അതുകൊണ്ടാകണം ഇടയ്ക്ക് രാഷ്ട്രീയരംഗത്ത് സമഗ്രവിപ്ലവം എന്ന് വാക്കിന് വളരെ പൊതുജന പിന്തുണ ലഭിച്ചത്. പല നേതാക്കന്മാരും പാർട്ടികളും ഈ വാക്ക് ഉപയോഗിക്കാൻ തുടങ്ങി. ഞങ്ങൾ അതുപോലുള്ള കാല്പിനികനേതാക്കന്മാരോടു ചോദിച്ചു, “വിപ്ലവമെന്ന വാക്കിനോട് ആർക്കും വിരോധമില്ല. പക്ഷേ, അതോടൊപ്പം സമഗ്രമെന്ന് വാക്ക് ചേർത്തതെന്തിനാണ്, സമഗ്രവിപ്ലവത്തിൽ എന്താണ് വ്യത്യാസം?’ ആ നേതാക്കന്മാർക്ക് നമ്മുടെ ചോദ്യത്തിന്റെ മറുപടി നല്കാനായില്ല. ഈ വാക്ക് ആകർഷകമാണ്, പെട്ടെന്ന് ഓർമയിൽ നിൽക്കുന്നതാണ് എന്നു പറഞ്ഞു. ഈ വാക്കിൽ തൃപ്തിയില്ലെങ്കിൽ സമ്യക്, സമഗ്രവിപ്ലവം എന്നു പറയാം എന്നായി. എന്നാൽ അതിന്റെയും അർത്ഥം എന്തെന്നു ചോദിച്ചപ്പോൾ മറുപടിയില്ല.
വിപ്ലവത്തിൽ സമൂഹത്തിന്റെ നിർമാണമാണ് ഉദ്ദേശിക്കുന്നതെന്നും കേവലം നിർമാണം മാത്രമല്ല, അതിന്റെ അടിസ്ഥാനം തന്നെ മാറണമെങ്കിൽ അതിനെ സമഗ്രവിപ്ലവം എന്നു പറയുന്നതു ശരിയായിരിക്കും എന്നുമാണ് പാശ്ചാത്യചിന്താഗതി. യൂറോപ്പിൽ പള്ളിയും പുരോഹിത ഭരണവും സമൂഹവ്യവസ്ഥിതിയുടെ അടിസ്ഥാനമായിരുന്നു. ഈ അടിസ്ഥാനം തന്നെ പിഴുതെറിയേണ്ടിയിരുന്നു എന്ന അവരുടെ അഭിപ്രായം ഉചിതമായിരുന്നു. അതുകൊണ്ട് വിപ്ലവത്തോടൊപ്പം അവർ സമഗ്രമെന്ന വാക്കു ചേർത്തു.
നമ്മുടെ സാമൂഹികവ്യവസ്ഥിതിയുടെ കാര്യം അതിൽനിന്ന് തീർത്തും ഭിന്നമാണ്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാനം ധർമമാണ്. എല്ലാ സാമൂഹികപ്രശ്നങ്ങളുടെയും സമസ്യകളുടെയും സന്ദർഭബിന്ദു (റഫറൻസ് പോയിന്റ്) ധർമമാണ്. യൂറോപ്പിൽ ധർമമെന്ന സങ്കല്പമില്ല. (ധർമം എന്നതും മതമെ ന്നതും (റിലിജിയൺ) ഭിന്നങ്ങളായ കാര്യങ്ങളാണെന്ന് വിശേഷിച്ച് പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. നമ്മുടേതുപോലുള്ള സന്ദർഭബിന്ദു യൂറോപ്പിലില്ലായിരുന്നു. അതുകൊണ്ട് അവർ സമഗ്രവിപ്ലവത്തിലേയ്ക്കു തിരിഞ്ഞു. നമ്മുടെ നാട്ടിൽ സമൂഹികവ്യവസ്ഥിതിയുടെ അടിസ്ഥാനം ധർമമായതു കാരണം സമഗ്രവിപ്ലവമെന്ന സങ്കല്പം ബാധകമല്ല.
ഡോ. ഹെഡ്ഗെവാർ വിപ്ലവത്തിന്റെ മനശ്ശാസ്ത്രം നന്നായി മനസ്സിലാക്കിയിരുന്നു. വിപ്ലവത്തിൽ പരിശീലനം നേടാൻ അദ്ദേഹം ബംഗാളിലേക്കു പോയിരുന്നു. “ക്രാന്തികാരി അനുശീലൻ സമിതി’ യുടെ നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. അവർ ഏൽപ്പിച്ച ഓരോ ജോലിയും അദ്ദേഹം ചെയ്യുകയും ചെയ്തിരുന്നു. ബംഗാളിൽ നിന്ന് നാഗപ്പൂരിൽ മടങ്ങിയെത്തിയിട്ട് അദ്ദേഹം ഉത്തരഭാരതത്തിലെ സംസ്ഥാനങ്ങളിലെ വിപ്ലവകാരികളുമായി ബന്ധം സ്ഥാപിക്കുന്ന ജോലി നിർവഹിച്ചിരുന്നു. ഈ അനുഭവങ്ങളിൽ നിന്ന് അദ്ദേഹത്തിന് വിപ്ലവത്തിന്റെ മനശ്ശാസ്ത്രം നന്നായി വിലയിരുത്താനായി. വിപ്ലവം രാഷ്ടീയരീതിയിലുള്ളതാണെങ്കിലും സാമൂഹികരീതിയിലുള്ളതാണെങ്കിലും മനശ്ശാസ്ത്രം ഒരേതരത്തിലുള്ളതുതന്നെയാണ്.
ഡോ. ഹെഡ്ഗെവാറിന്റെ മരണത്തിനുശേഷം ക്രാന്തികാരി അനുശീലൻ സമിതിയുടെ മുതിർന്ന നേതാവ് ത്രൈലോക്യനാഥ് ചക്രവർത്തി ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അതിൽ അദ്ദേഹം പറഞ്ഞു, “വിപ്ലവം നടത്താൻ കേശവറാവു ബംഗാളിലായിരുന്നപ്പോൾ ഇടയ്ക്കിടെ എന്നെ വന്നു കണ്ടിരുന്നു. 1915-ൽ അദ്ദേഹം എന്നോടു പറഞ്ഞു, “മഹാരാജ് ജീ! നാം സ്വരാജ്യം നേടാനായി വിവിധരീതിയിലുള്ള സമരങ്ങൾ ചെയ്യുന്നു. കാരണം ഏതൊരു സ്വാഭിമാനിയായ രാഷ്ട്രവും മറ്റൊരു രാഷ്ട്രത്തിന്റെ അടിമത്തം സഹിക്കില്ല; എന്നാൽ നമ്മുടെ രാഷ്ട്രീയനേതാക്കന്മാർ പറയുന്നത് ഒരുതരത്തിൽ സ്വരാജ്യം കൈയിൽ കിട്ടിയാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും സ്വയം പരിഹരിക്കപ്പെടും, നാടിന്റെ പുരോഗതിയുടെ പാത തുറക്കപ്പെടും എന്നാണ്. എനിക്കിതിനോടു യോജിക്കാനാകുന്നില്ല. എനിക്കു തോന്നുന്നത് സ്വരാജ്യം നേടിയതുകൊണ്ടു മാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ലെന്നാണ്. എല്ലാ പൗരന്മാർക്കുമിടയിൽ രാഷ്ട്രീയ ഏകാത്മതയുടെ വികാരമുണ്ടാകാതെ സ്വരാജ്യം നേടിയാലും രാഷ്ട്രത്തിന്റെ ഉജ്ജ്വലമായ ഭാവി പ്രതീക്ഷിക്കാനാവില്ല,’
ഇത്രയും പറഞ്ഞശേഷം തൈലോക്യനാഥ് ചക്രവർത്തി കൂട്ടിച്ചേർത്തു, “ഇത് 1916-ലെ കാര്യമാണ്. ഇതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ മനസ്സിൽ ചിന്താഗതി രൂപപ്പെട്ടിരുന്നുവെന്നും സ്വയംസേവക സംഘത്തെപ്പോലെ ഒരു പ്രസ്ഥാനം ആരംഭിക്കാൻ 1925ന് വളരെ മുമ്പുതന്നെ അദ്ദേഹം ചിന്തിക്കാൻ തുടങ്ങിയെന്നുമാണ് ഇതിന്റെ അർഥം. വിപ്ലവപ്രവർത്തനങ്ങളിൽ നേരിട്ട് പരിശീലനം നേടിയ ഡോ. ഹെഡ്ഗെവാർ, അടിസ്ഥാനപരമായതും ദൂരവ്യാപകവുമായ ചിന്തയുടെ പരിണതിയെന്നപോലെയാണ് നാട്ടിലെ എല്ലാ പൗരന്മാരുടെയും മനസ്സിൽ രാഷ്ട്രീയ ഏകാത്മതയെന്ന വികാരം രൂപപ്പെടാതെ രാഷ്ട്രത്തിന് ഉജ്ജ്വലമായ ഭാവി നേടാനാവില്ലെന്ന ഒരു കണ്ടെത്തലിൽ അദ്ദേഹം എത്തിച്ചേർന്നത്.
നിരന്തരമായ സാമൂഹിക പോരാട്ടങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഡോ. അംബേദ്കറും ഈ തീരുമാനത്തിലാണ് എത്തിയിരുന്നത്. മതം മാറിയതിന്റെ അടുത്ത ദിവസം ശ്യാമ ഹോട്ടലിൽ തന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം ഇത് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം ശേത്കാരി ഫഡറേഷൻ പിരിച്ചു വിട്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിക്കാനുള്ള തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നു. ഈ സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു, “നാം സംഘടിപ്പിക്കുന്ന രാഷ്ട്രീയപാർട്ടി കേവലം അസ്പൃശ്യജാതികൾക്കു വേണ്ടി മാത്രമുള്ളതാകരുത്. അതിൽ സവർണർക്കും ചേരാം.’ എല്ലാവരെയും കൂടെ കൂട്ടി മുന്നേറുന്ന രാഷ്ട്രീയപാർട്ടി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു; പക്ഷേ, വേഗം തന്നെ ബാബാസാഹബ് ദിവംഗതനായി.
അദ്ദേഹത്തിന് കുറച്ചു സമയം കൂടി ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം നിശ്ചയിച്ചുറപ്പിച്ച കാര്യം തീർച്ചയായും പൂർത്തീകരിക്കുമായിരുന്നു; അതുവഴി സങ്കല്പിച്ചിരുന്ന സമൂഹിക വിപ്ലവചക്രം ശരിയായ ദിശയിൽ മുന്നേറുകയും ചെയ്യുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരിനിർവാണം കാരണം ഈ ആഗ്രഹം അപൂർണമായി അവശേഷിച്ചു. വ്യക്തിപരമായ ചർച്ചകളിലും അദ്ദേഹം എല്ലാ വിഭാഗങ്ങൾക്കുമിടയിൽ സാമൂഹിക ഐക്യം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യത്തിന് ബലം കൊടുത്തിരുന്നു.
ഈ രണ്ടു മഹാപുരുഷന്മാരും ഡോ. അംബേദ്കറും ഡോ. ഹെഡ്ഗെവാറും വേറിട്ട പാതകളിലൂടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ ബലത്തിൽ ഒരേ നിഷ്കർഷത്തിലെത്തിയിരുന്നു എന്നാണ് വ്യക്തമാക്കാനാഗ്രഹിക്കുന്നത്. രണ്ടിൽ ഒന്നുമാത്രം സാക്ഷാത്കരിക്കപ്പെട്ടു. ഇരുവരുടെയും പിന്തുണക്കാരുടെയും വിരോധികളുടെയും ശ്രദ്ധ ഈ യാഥാർഥ്യത്തിലേയ്ക്ക് പോകേണ്ടിയിടത്തോളം പോയില്ല എന്നതാണ് സത്യം.
Discussion about this post