ഗാസ: ഹമാസ് ഭീകരർക്കെതിരെ യുദ്ധമുഖത്ത് നിൽക്കുന്ന സൈനികർക്ക് ആത്മവീര്യം പകരാൻ പടനായകൻ നേരിട്ടെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഗാസ മുനമ്പിന് പുറത്ത് തമ്പടിച്ചിരിക്കുന്ന ഇസ്രായേൽ സൈനികർക്ക് ആത്മവീര്യം പകരാൻ നേരിട്ടെത്തിയത്. നിങ്ങൾ അടുത്ത ഘട്ടത്തിന് റെഡിയല്ലേ എന്ന് നെതന്യാഹു സൈനികരോട് ആരാഞ്ഞു. ഇതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഓഫീസ് പങ്കുവെച്ചു.
അടുത്ത ഘട്ടം അടുത്ത് വരികയാണെന്നും നെതന്യാഹു പറയുന്നുണ്ട്. 35 സെക്കൻഡുകൾ മാത്രമുളള വീഡിയോയിൽ കൂടുതൽ കാര്യങ്ങൾ ഇല്ല. ഞങ്ങൾ എല്ലാവരും തയ്യാറാണ് എന്ന കുറിപ്പോടെയാണ് വീഡിയോ നെതന്യാഹുവിന്റെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്. ഗാസയിൽ ഹമാസ് ഭീകരർക്കെതിരെ കരയുദ്ധം ഉൾപ്പെടെ കടുപ്പിക്കാൻ ഇസ്രായേൽ കാത്തിരിക്കുകയാണെന്ന വാർത്തകൾക്കിടെയാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.
പലസ്തീനികൾക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ഗാസ സിറ്റിയിലെ ആശുപത്രികളിൽ നിന്ന് രോഗികളെ മാറ്റാനും ആറ് മണിക്കൂർ വെടിനിർത്തൽ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയായിരുന്നു സമയപരിധി. ഇത് അവസാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു നെതന്യാഹു അതിർത്തിയിലെത്തി സൈനികരെ കണ്ടത്.
ഗാസയുടെ തെക്കൻ മരുഭൂമി മേഖലയിൽ ടാങ്കുകൾ ഉൾപ്പെടെ വൻ സേനാവിന്യാസമാണ് ഇസ്രായേൽ നടത്തുന്നത്. ഹമാസ് ഭീകരവാദികളുടെ ഒളികേന്ദ്രങ്ങളും ആയുധ സംഭരണ ശാലകളും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരമാർഗവും സേനാമുന്നേറ്റം നടത്താൻ ഇസ്രായേൽ് നീക്കം നടത്തുന്നത്. പലസ്തീനിലെ സാധാരണ പൗരൻമാരെയല്ല ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്നും അതുകൊണ്ടാണ് അവർക്ക് സുരക്ഷിതമായി മാറാൻ സമയം നൽകിയതെന്നും ഇസ്രായേൽ അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്നുകയറി കൂട്ടക്കുരുതി നടത്തിയതോടെയാണ് ഇസ്രായേൽ പരസ്യമായ യുദ്ധം ആരംഭിച്ചത്.
Discussion about this post