ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ദയനീയ പരാജയത്തെ തുടർന്ന് പാകിസ്താൻ ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയിലെ ആദ്യ നാലിൽ നിന്ന് പുറത്തായി. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 62 റൺസിനായിരുന്നു ബാബർ അസമിന്റെയും സംഘത്തിന്റെയും തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 368 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ നാൽപ്പത്തിയൊന്നാം ഓവറിൽ 305 റൺസിന് പുറത്താകുകയായിരുന്നു.
നാല് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ ആദം സാംപയാണ് പാകിസ്താൻ ബാറ്റിംഗ് നിരയെ തകർത്തത്. ഇഫ്തിഖാർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ എന്നിവരുടെ വിക്കറ്റുകൾ നിർണായക സമയത്ത് വീഴ്ത്തിയാണ് സാംപ ഓസീസിന് മിന്നും ജയം സമ്മാനിച്ചത്.
തോൽവിയോടെ പാകിസ്താൻ പോയിന്റ് പട്ടികയിൽ നാലിൽ നിന്നും അഞ്ചാം സ്ഥാനത്തേക്ക് വീണു. വിജയം നേടിയ ഓസ്ട്രേലിയ നാലാം സ്ഥാനത്തേക്ക് കയറി. ഒരു ഘട്ടത്തിൽ ഓസീസ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായിരുന്നു. തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയതോടെയാണ് കമ്മിൻസും കൂട്ടരും ആദ്യ നാലിലേക്ക് കുതിച്ചത്.
ഓസ്ട്രേലിയക്കും പാകിസ്താനും നാല് പോയിന്റുകൾ വീതമാണ് ഉള്ളത്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഓസീസിന്റെ മുന്നേറ്റം. ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയയോടും തോറ്റതോടെ, സെമിയിലെത്താൻ പാകിസ്താന് ഇനി വമ്പൻ ജയങ്ങൾ അനിവാര്യമാണ്.
നാല് മത്സരങ്ങളിൽ നാലിലും ജയിച്ച ന്യൂസിലൻഡാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. നാലിൽ നാല് ജയങ്ങളുമായി ഇന്ത്യയും തൊട്ട് പിന്നിലുണ്ട്. റൺ റേറ്റിലെ നേരിയ മുൻതൂക്കമാണ് കിവികളെ മുന്നിൽ നിർത്തുന്നത്. ഇരു ടീമുകളും തമ്മിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിലെ വിജയികൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിന് അർഹരാകും.
മൂന്ന് മത്സരങ്ങളിൽ നിന്നും 2 വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയാണ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. നെതർലൻഡ്സിനെതിരായ ഞെട്ടിക്കുന്ന തോൽവിയാണ് പ്രോട്ടീസിന് തിരിച്ചടിയായത്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ശ്രീലങ്കയാണ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിൽ. പരിക്കേറ്റ ക്യാപ്ടൻ ദസുൻ ശനകക്ക് പകരം കുശാൽ മെൻഡിസാണ് ലങ്കയെ നയിക്കുന്നത്.
Discussion about this post