കണ്ണൂർ: തലശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് ഇരട്ട ജീവപര്യന്തം തടവും പിഴയും. മട്ടന്നൂർ ചാവശ്ശേരി കോളാവരിയിലെ പുതിയപുരയിൽ അബ്ദുൾ റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. 12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് കോടതിവിധി.
തലശ്ശേരി പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്. വിദ്യാർത്ഥികളെ സംരക്ഷിക്കുകയാണ് അദ്ധ്യാപകരുടെ ധർമ്മം. എന്നാൽ ഇത് ചെയ്യേണ്ടവർ തന്നെ കുട്ടികളെ പീഡിപ്പിക്കുന്ന അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നായിരുന്നു ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനാണ് ഇയാൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ തുക കുട്ടിയ്ക്ക് നൽകും. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു സംഭവം. ഉച്ചയ്ക്ക് മദ്രസ വിദ്യാർത്ഥിയായ കുട്ടിയ്ക്ക് നേരെ അബ്ദുൾ റഷീദ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിന് ശേഷം ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടി ഇക്കാര്യം വീട്ടിൽ പറയുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പാനൂർ പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. അബ്ദുൾ റഷീദിനെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി നിലനിൽക്കുന്നുണ്ട്.
Discussion about this post