ലക്‌നൗ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത മദ്രസ അദ്ധ്യാപകനെ ശിക്ഷിച്ച് അതിവേഗ പോക്‌സോ കോടതി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 40 ാം ദിവസം കഴിയും മുൻപേ പ്രതി കുറ്റക്കാരനെന്ന് കണ്ടത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
ഈ കഴിഞ്ഞ സെപ്തംബർ 23 നാണ് കേസിനാസ്പദമായ സംഭവം. ബുൽധാനയിലെ മദ്രസ അദ്ധ്യാപകൻ ഹാഫിസ് ഇർഫാൻ 8 വയസുകാരിയോട് ആണ് ലൈംഗികാതിക്രമം നടത്തിയത്. മദ്രസയിലെത്തിയ പെൺകുട്ടിയെ വൃത്തിയാക്കാനെന്ന വ്യാജേന ഹാഫിസ് ഇർഫാൻ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബോധരഹിതയായി വീഴുന്നതുവരെ പ്രതി ബലാത്സംഗം ചെയ്തു. തുടർന്ന് പെൺകുട്ടി മരിച്ചെന്ന് കരുതി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാൽ ബോധം വന്ന ശേഷം പെൺകുട്ടി വീട്ടിലെത്തി കുടുംബത്തോട് സംഭവം വെളിപ്പെടുത്തി. തുടർന്ന് കുടുംബം പരാതിപ്പെടുകയും പ്രതിയായ മദ്രസ അദ്ധ്യാപകനെതിരെ ഐപിസി 376, പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. 13 ദിവസം കൊണ്ടാണ് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
40 ദിവസത്തിന് ശേഷം നവംബർ 20ന് പ്രതി കുറ്റക്കാരനെന്ന് കോടതി ശരിവച്ചു. തുടർന്ന് ഇന്ന് വിധി പ്രസ്താവിക്കുകയായിരുന്നു . ഒക്ടോബർ 11ന് കോടതി കേസ് പരിഗണിച്ചിരുന്നു. ഒരു അക്കാദമിക് സ്ഥാപനത്തിലെ ഒരു വിദ്യാർത്ഥിക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം നടന്നാൽ, സമൂഹത്തിന് ഒരിക്കലും പെൺകുട്ടികളെ വിദ്യാഭ്യാസത്തിനായി അത്തരം സ്ഥാപനങ്ങളിലേക്ക് അയയ്ക്കാൻ കഴിയില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. ഇത്തരം സംഭവങ്ങളോടുള്ള മൃദു സമീപനം തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞ കോടതി ഹാഫിസ് ഇർഫാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.










