മുംബൈ: മഹാരാഷ്ട്രയിൽ സാധാരണക്കാർക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഗഡ്ചിരോളിയിൽ ഗ്രാമത്തലവനെ ഭീകരർ കൊലപ്പെടുത്തി. ടൊട്ടോഗ ഗ്രാമപഞ്ചായത്ത് തലവൻ ലൽസു വേദദയെ ആണ് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പോലീസിന് വിവരം നൽകുന്നയാളാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സംഭവ സമയം വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു ലൽസു. ഇതിനിടെ കമ്യൂണിസ്റ്റ് ഭീകര സംഘം വാതിൽ തകർത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ബഹളം കേട്ട് ലൽസുവും കുടുംബാംഗങ്ങളും മുറിവിട്ട് പുറത്തേക്ക് വന്നു. ലൽസുവിനെ കണ്ടതോടെ ഭീകരർ മറ്റുള്ളവർക്ക് മുൻപിൽവച്ച് വെടിയുതിർക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. കുട്ടികളെയും ഭീകരർ മർദ്ദിച്ചു. തുടർന്ന് ലഘുലേഖയും ഭിത്തിയിൽ പതിപ്പിച്ച ശേഷമായിരുന്നു ഭീകരർ തിരികെ മടങ്ങിയത്.
കമ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീന മേഖലകളിൽ ഒന്നാണ് ടൊട്ടോഗ. ഇവിടെ ഇതിന് മുൻപും കമ്യൂണിസ്റ്റ് ഭീകരർ പ്രദേശവാസികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിപ്പീൾസ് ലിബറേഷൻ ഗറില്ല ആർമിയാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
Discussion about this post