തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ടു മന്ത്രിയായ ആളല്ല താനെന്നും മുരളീധരൻ പരിഹസിച്ചു.
മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയിൽ കൊടുത്ത 95 കോടി എന്തു ചെയ്‌തെന്നാണു ടൂറിസം മന്ത്രി ആദ്യം പറയേണ്ടത്. ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. വഴിയിൽ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണു നടത്തിയതെന്നു പറയുന്നതുപോലത്തെ വികസനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയെന്ന നിലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ തരത്തിലുമുള്ള പ്രവർത്തനം കേരളത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന് ഏറ്റവും വിനാശകരമായിട്ടുള്ള സർക്കാരും പ്രത്യയശാസ്ത്രവുമാണ് സിപിഎം. സിപിഎമ്മിനെ ഇല്ലാതാക്കാനാണു ശ്രമം. സിപിഎമ്മിനു മേലുള്ള കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും പിന്തുണ ഇല്ലാതാക്കാനും തുടർന്നും ശ്രമിക്കും. കമ്മ്യൂണിസം ലോകം മുഴുവൻ നാശമേ ഉണ്ടാക്കിയിട്ടുള്ളു. ലോകം മുഴുവൻ കമ്മ്യൂണിസം വലിച്ചെറിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post