ഇസ്ലാമാബാദ്: ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ പാകിസ്താൻ ബൗളർമാരുടെ പട്ടികയിൽ നിന്നും തന്റെ പേര് നീക്കം ചെയ്ത പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നടപടിയെ അപലപിച്ച് ഹിന്ദു വംശജനായ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. ഓസ്ട്രേലിയയിലെ പാകിസ്താൻ ബൗളർമാരുടെ പ്രകടനം വ്യക്തമാക്കുന്ന ഒരു കാർഡും താരം എക്സിൽ പങ്കുവെച്ചു. 36 ടെസ്റ്റ് വിക്കറ്റുകളുമായി വാസിം അക്രം ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ മുഹമ്മദ് ആസിഫ് ആണ് ഒടുവിലെ പേരുകാരൻ.
13 വിക്കറ്റുകളുള്ള ആസിഫ് ഉൾപ്പെട്ട പട്ടികയിൽ, അഞ്ച് ടെസ്റ്റുകളിൽ നിന്നും 24 വിക്കറ്റുകൾ വീഴ്ത്തിയ തന്റെ പേര് എവിടെ എന്നാണ് കനേറിയ ചോദിക്കുന്നത്. 61 മത്സരങ്ങളിൽ നിന്നും 261 വിക്കറ്റുകൾ ഉള്ള കനേറിയ, ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ നാലാമത്തെ ബൗളറാണ്.
താൻ കൊടിയ വിവേചനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് എന്ന് ഡാനിഷ് കനേറിയ എക്സിൽ കുറിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നടപടികളെ സമീപകാലത്ത് രൂക്ഷമായി വിമർശിച്ചതിലുള്ള പ്രതികാരമായിരിക്കാം ഇത്. എന്നാൽ, എന്തിന്റെ പേരിലായാലും ചരിത്രത്തിൽ നിന്ന് തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ഭയാനകമാണെന്നും കനേറിയ പ്രതികരിച്ചു.
Just look at the audacity of Pakistan Cricket Board. I took 24 wickets in 5 matches in Australia but they removed my name from the list. The living example of sheer discrimination against me. pic.twitter.com/HhkamhdFMc
— Danish Kaneria (@DanishKaneria61) December 23, 2023
അതേസമയം, ഓസ്ട്രേലിയൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിൽ ദയനീയ പരാജയമാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്. ഷാൻ മസൂദ് നയിച്ച പാക് സംഘം 360 റൺസിനാണ് ഓസീസിന് മുന്നിൽ കീഴടങ്ങിയത്. 1995 മുതൽ ഓസ്ട്രേലിയൻ മണ്ണിൽ തുടരുന്ന പരാജയ പരമ്പരയിൽ പാകിസ്താന്റെ തുടർച്ചയായ പതിനഞ്ചാം തോൽവിയായിരുന്നു ഇത്. പേസ് ബൗളറായ ഖുറം ഷഹ്സാദിനും സ്പിന്നർ നൊമാൻ അലിക്കും പരിക്കേറ്റതും പാകിസ്താന് തിരിച്ചടിയായിരിക്കുകയാണ്. ക്രിസ്മസ് പിറ്റേന്ന് മുതൽ മെൽബണിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
Discussion about this post