എറണാകുളം: നടൻ മമ്മൂട്ടി മരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് മട്ടാഞ്ചേരി സ്വദേശി സനോജ് റഷീദ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് മാപ്പ് പറഞ്ഞ് സനോജ് രംഗത്ത് എത്തിയത്. മമ്മൂട്ടിയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ സനോജിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു മാപ്പ് പറച്ചിൽ.
മദ്യപിച്ചിരുന്നുവെന്നും ഇതിന്റെ ലഹരിയിൽ ആയിരുന്നു മമ്മൂട്ടിയ്‌ക്കെതിരെ പരാമർശം നടത്തിയതെന്നും സനോജ് പറഞ്ഞു. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്നും സനോജ് കൂട്ടിച്ചേർത്തു. സാബു അലി മട്ടാഞ്ചേരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചായിരുന്നു സനോജ് റഷീദ് ഖേദം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്. ഒരു യൂട്യൂബ് ചാനൽ മമ്മൂട്ടിയെക്കുറിച്ച് സനോജിനോട് പ്രതികരണം തേടിയിരുന്നു. ഇതേ തുടർന്നായിരുന്നു മോശം പരാമർശം. മമ്മൂട്ടി അഹങ്കാരിയാണ്. മമ്മൂട്ടി മരിക്കണം. അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മൾ നോക്കേണ്ടേ എന്നിങ്ങനെയായിരുന്നു സനോജിന്റെ പരാമർശം.
Discussion about this post