ഇസ്ലാമാബാദ്: പാകിസ്താൻ പൊതുതിഞ്ഞെടുപ്പിൽ ആദ്യ ലീഡ് മുൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന് അനുകൂലം. ആദ്യ ലീഡ് സൂചനകൾ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രിക് ഇ ഇൻസാഫിന് അനുകൂലമാണ്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികൾ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഔദ്യോഗിക ഫലം ഏറെ വൈകിയേക്കും. രാജ്യത്തെ ഇന്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു.
പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് ഇമ്രാന്റെ പാർട്ടിയിലെ സ്ഥാനാർഥികൾ മത്സരിക്കുന്നത്. ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും മത്സര രംഗത്തുണ്ട്. ഇമ്രാൻ ജയിലിലായതിനാൽ നവാസ് ഷരീഫിന്റെ പാർട്ടിക്കു മുൻതൂക്കമെന്ന നിഗമനങ്ങളെ മറികടന്നാണു പിടിഐ മുന്നേറുന്നത്.266 സീറ്റിൽ 154 ഇടത്തും വ്യക്തമായ ലീഡ് നേടിയെന്ന് ഇമ്രാൻ ഖാനും പാർട്ടിയും അവകാശപ്പെട്ടു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാകിസ്താൻ മുസ്‌ലിം ലീഗ് (പിഎംഎൽഎൻ) ഏറെ പിന്നിലാണ്.മത്സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്പിണ്ടി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇമ്രാനൊപ്പം ജയിലിൽ കഴിയുന്ന ഭാര്യ ബുഷ്റ ബീവിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല.
ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങൾക്കുള്ള 10 സീറ്റും ജയിക്കുന്ന പാർട്ടികൾക്കു വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ആനുപാതികമായി പിന്നീട് വീതിച്ചു നൽകും. ദേശീയ അസംബ്ലിയിലേക്ക് 5121 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. 4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റിൽ 593ലേക്കും വോട്ടെടുപ്പു നടന്നു. രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 12.85 കോടി. സുരക്ഷയ്ക്കായി ആറര ലക്ഷം സൈനികരെയാണു നിയോഗിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ എട്ടു മുതൽ ആണ് വോട്ടെടുപ്പ് തുടങ്ങിയത്. വ്യാപക അക്രമങ്ങളും 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണവും ഉണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്.
Discussion about this post