തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുള്ള ഒഴുക്ക് തുടരുന്നു. വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി വി. മുരളീധരൻ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
സിപിഐ വാമനപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി പ്രമഥചന്ദ്രൻ, സിപിഎം മുൻ വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി അംഗം ബി ശോഭന, കോൺഗ്രസ് മുൻ മണ്ഡലം കമ്മിറ്റി അംഗം പി രാഘുനാഥൻ നായർ, ആർഎംപി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രദീപ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ പ്രമുഖ കർഷക നേതാവ് ഉൾപ്പെടെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
മാസപ്പടി വിവാദത്തിൽ നിന്നും തലയൂരാനാണ് സർക്കാർ സിഎഎ വലിയ പ്രശ്‌നമായി ഉയർത്തിക്കാട്ടുന്നത് എന്ന് വി. മുരളീധരൻ പറഞ്ഞു. ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും പണമില്ല. എന്നാൽ അഭിഭാഷകർക്കായി വൻതുക മുടക്കാൻ സർക്കാരിന് കഴിയും. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഇലക്ടറൽ ബോണ്ടിൽ ആകെ 20000 കോടിയിൽ ബിജെപിക്ക് കിട്ടിയത് 6000 കോടി രൂപയാണ്. ബാക്കി 14,000 കോടി പ്രതിപക്ഷത്തിന്റെ പക്കലാണെന്നും അദ്ദേഹം പറഞ്ഞു.












