ഗുവാഹട്ടി : എഐയുഡിഎഫ് എംപി ബദ്രുദ്ദീൻ അജ്മലിന് ഒരിക്കൽ കൂടി വിവാഹം കഴിക്കാൻ അവസരം നൽകുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അദ്ദേഹത്തിന് വീണ്ടും നിക്കാഹ് കഴിക്കണമെങ്കിൽ ഇപ്പോൾ ആകാമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിന് സാധ്യമായെന്ന് വരില്ലെന്നും അസം മുഖ്യമന്ത്രി പരിഹാസത്തോടെ പറഞ്ഞു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അസമിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരും. പിന്നീട് ആർക്കും രണ്ടാമത് വിവാഹം കഴിക്കാൻ സാധിക്കില്ല. ബദ്രുദ്ദീൻ അജ്മലിന് ഒരിക്കൽക്കൂടി വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ തന്നെയാകാം. ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും നിയമത്തെ വെല്ലുവിളിച്ചാൽ എഐയുഡിഎഫ് എംപിയെ പിടിച്ച് ജയിലിലിടുമെന്നും ഹിമന്ത ബിശ്വ ശർമ്മ താക്കീത് നൽകി.
വിവാഹം, വിവാഹ മോചനം, സ്വത്ത് കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ മതവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്തന്നതാണ് നിയമം. ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം നിയമം നടപ്പിലാക്കിക്കഴിഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും അസം എന്ന് ഹിമന്ത ബിശ്വ ശർമ്മ ഉറപ്പുനൽകിയിട്ടുണ്ട്.










