ആഗോള സമൂഹത്തിന് ഭാരതത്തിന് മേലുണ്ടായിരുന്ന കാഴ്ചപ്പാടിന്റെ നേർചിത്രമായിരുന്നു 2011-ൽ അമേരിക്കയിലെ ജോൺ.എഫ്. കെന്നഡി വിമാനത്താവളത്തിൽ മുൻ രാഷ്‌ട്രപതിയും ലോകമറിയുന്ന ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൾകലാമിന് നേരിടേണ്ടി വന്ന സുരക്ഷ പരിശോധന. ഷൂസും ജാക്കറ്റും അഴിച്ച് രണ്ട് തവണ ആ വിശ്വപൗരനെ പരിശോധനകൾക്ക് വിധേയനാക്കി. രാജ്യത്തിനും ജനങ്ങൾക്കും അതുണ്ടാക്കിയ അപമാനം ചെറുതായിരുന്നില്ല. ഒരു ദുർബല രാജ്യമെന്ന ഭാരതത്തിന്റെ പ്രതിച്ഛായയാണ് വിഷയത്തെ ഇത്രയും നിസാരമായി കൈകാര്യം ചെയ്യാൻ അമേരിക്കൻ സുരക്ഷ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. ഇന്നത്തെ ഭാരതത്തിന് ഇത്തരത്തിലോ മറ്റൊരു തരത്തിലോ ഒരപമാനം നേരിടേണ്ടി വരുമെന്ന് ആരും വിശ്വസിക്കുന്നില്ല.കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ദശാബ്ദം നീണ്ട ഭരണ ത്തിനിടയിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് രാജ്യത്തിൻറെ വിദേശ നയം. അയൽ രാജ്യങ്ങളുൾപ്പടെയുള്ള മറ്റ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സ്ഥാപങ്ങളുമായും മെച്ചപ്പെട്ട ബന്ധം നിലനിർത്തുവാനും ആഗോള പ്രതിച്ഛായയും വിശ്വാസ്യതയും വളർത്തിയെടുക്കുവാനും ഇക്കാലയളവിൽ രാജ്യത്തിന് സാധിച്ചു.
അദ്ദേഹത്തിന്റെ നയതന്ത്രത്തിന് വ്യക്തമായ ലക്ഷ്യവും കാഴ്ചപ്പാടും ഉണ്ടായിരുന്നതായി മനസിലാക്കാം. ഇതിനെ ‘തന്ത്രപരമായ കാഴ്ചപ്പാടെ'(Strategic Vision)ന്ന് വിശേഷിപ്പിക്കാം. തത്‌ഫലമായി,പത്ത് വർഷത്തിനിപ്പുറം പാശ്ചാത്യ രാജ്യ തലവന്മാർ മാത്രം കയ്യടക്കി വെച്ചിരുന്ന ആഗോള നേതാവെന്ന പട്ടം അദ്ദേഹം സ്വന്തമാക്കി. ഈ കാലഘട്ടത്തിൽ ഭാരതവും ശ്രദ്ധേയമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഇന്ന് ഭാരത വിദേശ നയത്തിന്റെ മുൻഗണനകളിൽ വലിയ തോതിൽ മാറ്റമുണ്ടായിരിക്കുന്നു.എല്ലാവരിൽ നിന്നും അകലുന്ന ചേരിചേരാനയ(Non-Alignment policy) മാണ് ദേശീയനയത്തിന്റെ മുഖമുദ്രയായി മുൻകാലങ്ങളിൽ ഉയർത്തിക്കാട്ടിയിരുന്നത്.എന്നാൽ എല്ലാവരോടും അടുക്കുന്ന ബഹുരാഷ്ട്ര സഖ്യ നയമാണ് (Multi-Alignment Policy)ഇന്ന് രാഷ്ട്രം പിന്തുടരുന്നത്. ആദ്യമായി ഇസ്രായേൽ സന്ദർശിച്ചതും വളർന്നുകൊണ്ടിരിക്കുന്ന ഭാരതവും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ചേർന്നുള്ളക്വാഡ് (QUAD) സഖ്യവും ഇതിനുദാഹരണമാണ്. പാശ്ചാത്യവും പാശ്ചാത്യേതര അന്താരാഷ്ട്ര സംഘടനകളിൽ ഈക്കാലയളവിൽ ഭാരതം അംഗ്വത്വം നേടുകയും ചെയ്തു. നിലവിൽ അംഗങ്ങളായ ബ്രിക്സ്, ജി-20, ആസിയാൻ തുടങ്ങിയ സംഘടനകൾക്ക് പുറമെ ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) തുടങ്ങിയ പാശ്ചാത്യേതര സംഘടനകളിൽ പുതുതായി അംഗ്വത്വംലഭിച്ചു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വിദേശനയം പഞ്ചശീലതത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.എന്നാൽ അക്കാലത്ത് തന്നെ അവ പരാജയപ്പെടുകയുംചെയ്തു. മോദിയുടെവിദേശനയം ‘പഞ്ചാമൃത’തത്വങ്ങളിൽ അധിഷ്ഠിതമാക്കിയിരിക്കുന്നു. ഒന്ന്. പരസ്പരബഹുമാനം രണ്ട്. സംഭാഷണം, മൂന്ന്. കൂട്ടായ്മയിലൂടെയുള്ള സമൃദ്ധി,നാല്.സുരക്ഷ, അഞ്ച്.സാംസ്കാരിക-നാഗരികബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ. പരസ്പര ബഹുമാനത്തോടെ നിയമവാഴ്ചയുടെ അടിസ്ഥാനത്തിലുള്ള ബന്ധങ്ങൾക്കാണ് ഭാരതത്തിന്റെ വിദേശനയത്തിൽ മുൻഗണനനൽകിയിട്ടുള്ളത്. വിവിധ വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാരുമായി സുദീർഘമായചർച്ചകൾ പ്രധാനമന്ത്രി നടത്തുകയുണ്ടായി. ചൈന പ്രസിഡന്റ് ഷി ജിൻ പിംഗുമായി നടത്തിയചർച്ചകൾ, പ്രത്യേകിച്ചും ചൈനയിലെ വുഹാനിലും തമിഴ്നാട്ടിലെ മഹാബലിപുരത്തും നടത്തിയ അനൗദ്യോഗിക ചർച്ചകൾ ലോകം വീക്ഷിച്ചതാണ്.
കുറച്ച് രാജ്യങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായി ആഗോള രാഷ്ട്രീയം രൂപപ്പെടുത്തുവാൻ ഭാരതമിന്ന് താല്പര്യപ്പെടുന്നില്ല. ഒരു ബഹു-രാഷ്ട്ര ലോക ക്രമം (Multi-Polar World Order) നിലനിർത്തുന്നതിനാണ് ഭാരതം ശ്രമിക്കുന്നത്. കാര്യക്ഷമമായ ബഹുരാഷ്ട്ര സമ്പർക്കത്തിനാണ് (Effective Multilateralism) പ്രധാനമന്ത്രി പ്രാധാന്യം നൽകിയത്. ചൈന, ഫ്രാൻസ്, ജർമ്മനി, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക തുടങ്ങിയ വൻശക്തികളായ രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തു. കാനഡ, നേപ്പാൾ, ശ്രീലങ്ക, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി, ഒരു ഭാരത പ്രധാനമന്ത്രിയും ദശാബ്ദങ്ങളായി സന്ദർശിച്ചിട്ടില്ലാത്ത പല രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. പരസ്പര വൈരികളായ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.
പുതിയ ആശയങ്ങളെ വിദേശ നയത്തിൽ സമന്വയിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചുവെന്ന് പറയാം. ‘അയൽക്കാർ ആദ്യം’, ‘ആക്ട് ഈസ്റ്റ് നയം’ തുടങ്ങിയവയിലൂടെ മോദി വിദേശനയത്തെ ഊർജസ്വലമാക്കുകയും ഭാരതത്തിന്റെ അഭിലാഷങ്ങൾ ഉയർത്തുകയും ചെയ്തു. മോദി സർക്കാരിന് കീഴിലുള്ള പശ്ചിമേഷ്യൻ നയം മേഖലയോടുണ്ടായിരുന്ന ഭാരതത്തിന്റെ ദീർഘകാല വിമുഖത അവസാനിപ്പിക്കുകയും പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ ഒരു പുതിയ സമീപനം ആരംഭിക്കുകയും ചെയ്തൂ. പ്രതിസന്ധി ഘട്ടങ്ങളിലെ കാര്യക്ഷമായ നയതന്ത്ര ഇടപെടലാണ് മറ്റൊരു പ്രധാന മാറ്റം. യമൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഭീകരവാദികൾ തടവിലാക്കിയ ഭാരതീയരെ മോചിപ്പിക്കുവാൻ നടത്തിയ ഇടപെടലും വിജയവും ഭാരതത്തിന് അന്താരാഷ്ട്ര രംഗത്ത് ലഭിച്ച പ്രാധാന്യത്തിന്റെയും അംഗീകാരത്തിന്റെയും സൂചനയാണ്.
ഭാരത ദർശനങ്ങളും മൂല്യങ്ങളും കാഴ്ചപ്പാടുകളും വിദേശ നയത്തിൽ ഉൾപ്പെടുത്തി ആഗോളതലത്തിൽ നേടിയെടുത്ത അംഗീകാരമാണ് മറ്റൊന്ന്. യോഗയും ഭാരതീയ ആത്മീയതയും ലോകശ്രദ്ധ നേടിയ മറ്റൊരു കാലഘട്ടം സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിൽ ഇതിന് മുൻപുണ്ടായിട്ടില്ല. 2014-ൽ യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ഭാരതത്തിൻറെ വിദേശ നയം “വസുധൈവ കുടുംബകം” എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജി-20 യുടെ ഡൽഹി സമ്മേളനവും ഈ ദർശനത്തെ അടിസ്ഥാനമാക്കിയായിരിക്കുന്നു. ഭാരത ദർശനങ്ങളുടെ ആഗോളവൽക്കരണമാണ് മോദിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ആഗോള, പ്രാദേശിക വിഷയങ്ങളിലും സജീവമായി ഇടപെടലുകൾ നടത്തി. മുൻപ് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ഒരു സാധാരണ പങ്കാളിയായി മാത്രം നിലനിന്നിരുന്ന രാജ്യമിന്ന് ലോകത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയുകയും നയരൂപീകരണത്തിൽ ഇടപെടുകയും പല പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്യുന്നു. ഭീകരവാദ വിരുദ്ധ പ്രവർത്തങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങളിലെ ഇടപെടലുകൾ, കോവിഡ് കാലഘട്ടത്തിലെ പ്രവർത്തങ്ങളിലെല്ലാം ഭാരതത്തിന്റെ നേതൃ പാടവം പ്രകടമായിരുന്നു. ചുരുക്കത്തിൽ, ഒരു അന്താരാഷ്ട്ര നിയമ സ്വീകർത്താവ് (Rule Taker) എന്ന നിലയിൽ നിന്നും അന്താരാഷ്ട്ര നിയമ നിർമ്മാതാവ് (Rule Maker) എന്നനിലയിലേക്ക് ഭാരതം പരിവർത്തനം ചെയ്യപ്പെട്ടു.
ആഭ്യന്തര രാഷ്ട്രീയത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്നും ഭാരത വിദേശനയം ഇക്കാലഘട്ടത്തിൽ മോചിതമായെന്ന് നിസംശയം പറയാം. യു.പിഎ സഖ്യകക്ഷിയായ തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ സമ്മർദ്ദ ഫലമായി 2013-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്റെ ശ്രീലങ്കൻ യാത്ര റദ്ദാക്കിയിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു സമ്മർദ്ദത്തിനും ഇന്നത്തെ ഭാരതം വിധേയമല്ല. ഒരു സുസ്ഥിരവും ശക്തവുമായ സർക്കാരിന്റെ സാന്നിധ്യമാണ് ഇത്തരത്തിലുള്ളൊരു മാറ്റത്തിന് കാരണമായതെന്ന് പറയാം. ഇതിന്റെ ഫലമായി ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിനുണ്ടായിരുന്ന വിശ്വാസ്യത പല മടങ്ങ് വർദ്ധിക്കുകയുണ്ടായി. ലോകത്തെ വിവിധ വ്യവസായികൾ ഭാരതത്തിൽ നിക്ഷേപം നടത്തുവാൻ മുന്നോട്ട് വരുന്നത് തന്നെ രാജ്യത്തെ ജനാധിപത്യവും നിയമവാഴ്ചയും ശക്തമാണെന്നുള്ള വിശ്വാസം അവർക്കുണ്ടായത് കൊണ്ടാണ്.
ആഭ്യന്തര സാമ്പത്തിക താൽപ്പര്യങ്ങൾക്കനുസൃതമായി വിദേശനയത്തെ സമന്വയിപ്പിക്കാൻ മോദിയും ശ്രമിച്ചു. ഇതിനായി ‘മേക്ക് ഇൻ ഇന്ത്യ’, ആത്മനിർഭർ ഭാരത് അഭിയാൻ തുടങ്ങിയ പദ്ധതികളെ വിദേശനയവുമായി ബന്ധപ്പെടുത്തി. നീതി ആയോഗ്, ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. കൂടാതെ, ഭാരതത്തിന്റെ അതിർത്തിക്കുള്ളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഒരു ഭീകരാക്രമണം പോലുമുണ്ടായിട്ടില്ലയെന്നത് അഭിമാനകരമായ നേട്ടമാണ്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ പോലും ഭീകരവാദത്തിന് ഇരയായപ്പോൾ ഒരു സുരക്ഷിതമായ രാജ്യമെന്ന വിശ്വാസ്യത നിലനിർത്താൻ ഭാരതത്തിനായി. ചുരുക്കത്തിൽ, ഭാരതമൊരു സ്ഥിരതയുള്ള രാജ്യമാണെന്ന് ലോകത്ത് അവതരിപ്പിക്കുവാനും ആ വിശ്വാസ്യത നിലനിർത്തുവാനും പ്രധാനമന്ത്രിക്ക് സാധിച്ചത് ഫലപ്രദമായ രീതിയിൽ വിദേശനയം കൈകാര്യം ചെയ്തത് കൊണ്ടാണ്.
ഭാരതത്തിന്റെ മൃദു ശക്തി നയതന്ത്രം (Soft Power Diplomacy) ഫലപ്രദമായി ഉപയോഗിക്കുവാൻ പ്രധാനമന്ത്രിക്ക് ഇക്കാലയളവിൽ സാധിച്ചു. ഇതിൽ ഭാരത പ്രവാസികൾക്ക് പ്രധാനമന്ത്രിയും രാജ്യവും നൽകിയ പിന്തുണയും ആത്മവിശ്വാസവും സമാനതകളില്ലാത്തതാണ്. യോഗയ്ക്കും ഇക്കാലഘട്ടത്തിൽ ആഗോള അംഗീകാരം ലഭിച്ചു. എന്നാൽ ആവശ്യമായ സമയത്ത് ഭാരതത്തിന്റെ പരുഷമായ ശക്തി (Hard Power) പുറത്തെടുക്കുവാനും പ്രധാനമന്ത്രിക്ക് മടിയുണ്ടായിരുന്നില്ല. ഭാരത മണ്ണിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് പാകിസ്താനിലെയും മ്യാന്മറിലെയും സൈനിക നടപടിയും അതിർത്തിയിൽ ചൈനയ്ക്ക് അതേ രീതിയിൽ തന്നെ മറുപടി നൽകിയതും ഇതിലെല്ലാം തന്നെ ലോകത്തെ ഒപ്പം കൂട്ടുവാൻ സാധിച്ചതും ഭാരതത്തിന്റെ വിദേശ നയവും നയതന്ത്രവും എത്രത്തോളം ശക്തമാണ് എന്ന് തെളിയിക്കുന്നതായിരുന്നു.
മറ്റൊന്ന് ലോക നേതാക്കന്മാരുമായി പ്രധാനമന്ത്രി സ്ഥാപിക്കുന്ന ആഴത്തിലുള്ള വ്യക്തി ബന്ധമാണ്. ഈ വ്യക്തി ബന്ധം കൊണ്ട് ധാരാളം പ്രയോജനങ്ങൾ ഭാരതത്തിന് ലഭിക്കുകയുണ്ടായി. ഉദാഹരണത്തിന്, റഷ്യ- ഉക്രൈൻ യുദ്ധത്തിൽ ഭാരതീയരെ രക്ഷപ്പെടുത്തുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ സഹകരിച്ചത് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. മോദിയുടെയും മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെയും സൗഹൃദം ഏവർക്കും അറിയാവുന്നതാണ്. നിരവധി ലോക നേതാക്കന്മാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തങ്ങളുടെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ചത്.
ലോകത്തിനു ശാന്തിയും സമാധാനവും ഉറപ്പ് വരുത്തുന്നതിന് ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനും ഭാരതം മുന്നിട്ട് നിന്നു . ആഗോള ഭീകരവാദത്തിനെതിരെ ഏക അഭിപ്രായ രൂപീകരണം ഉണ്ടാക്കുവാൻ സാധിച്ചുവെന്നത് ഒരു പ്രധാന നേട്ടമാണ്. രഷ്ട്രത്തിന്റെയും ലോകസുരക്ഷയ്ക്കും പ്രാധാന്യം നൽകികൊണ്ടുള്ള സമീപനമാണ് ഭാരതം സ്വീകരിച്ചു പോന്നിരുന്നത്. ഭാരത സൈന്യത്തെ ശക്തിപ്പെടുത്തിയും അത്യാധുനിക ആയുധങ്ങൾ വാങ്ങിയും രാജ്യത്ത് തന്നെ നിർമിച്ചും സുരക്ഷയ്ക്ക് പ്രത്യേക ഊന്നൽ നൽകുവാൻ ശ്രമിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓരോ വിദേശ യാത്രകളും അഖണ്ഡഭാരത സംസ്‌കൃതിയുടെ കണ്ടെത്തലും പുനരന്വേഷണവും വീണ്ടെടുക്കലുമായിരുന്നു. വിവിധ രാഷ്ട്രങ്ങളുടെ സന്ദർശന വേളയിൽ അവിടുത്തെ സാംസകാരിക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധചെലുത്തുന്നു. ഭാരതീയ കാഴ്ചപ്പാടുകൾ തന്റെ പ്രസംഗങ്ങളിൽ ഉൾപ്പെടുത്തുന്നതിനും ഓരോ രാജ്യങ്ങളുമായി ഭാരതത്തിനു നിലനിന്നിരുന്ന പുരാതന സാംസ്കാരിക ബന്ധത്തെക്കുറിച്ച് അവിടുത്തെ ജനതയെ ഓർമപ്പെടുത്തുവാനും വീണ്ടെടുക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണ് .
ഏത് ആഗോള ദൗത്യവും ഭാരതത്തിന് ഏറ്റെടുക്കുവാൻ ആത്മവിശ്വാസമുണ്ടെന്ന് തെളിയിക്കുന്ന പല സന്ദർഭങ്ങളും ഇക്കാലയളവിലുണ്ടായി. ഭാരതത്തിന്റെ നയതന്ത്ര കാര്യക്ഷമത തെളിയിക്കുന്ന ചടങ്ങായിരുന്നു 2023-ൽ ഡൽഹിയിൽ നടന്ന G-20 സമ്മേളനം. വളരെ വിജയകരമായാണ് ഇത്തരത്തിലൊരു ബഹുരാഷ്ട്ര സമ്മേളനം ഭാരതം സംഘടിപ്പിച്ചതും എല്ലാ രാജ്യങ്ങളെയും ഒരേപോലെ ഉൾക്കൊണ്ടുകൊണ്ട് പ്രശ്നങ്ങൾ ഇല്ലാതെ ഒരു സംയുക്ത പ്രസ്താവന ഇറക്കുവാൻ സാധിച്ചതും.
ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഇവിടങ്ങളിലെ വികസ്വര, അവികസിത രാജ്യങ്ങളുമായി കൂടുതൽ അടുത്തിടപെഴകുവാൻ മോദിയുടെ നയതന്ത്രത്തിലൂടെ സാധിച്ചു. പല യൂറോപ്യൻ രാജ്യങ്ങളുമായുള്ള പരമ്പരാഗത സാമ്പത്തിക ബന്ധം തന്ത്രപരമായ ബന്ധത്തിലേക്കുയർത്താൻ (Strategic Partnership) സാധിച്ചത് ഒരു പ്രധാന നേട്ടമാണ്. ആഫ്രിക്കൻ യൂണിയനെ ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ ജി-20 യിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് മൂന്നാം ലോക രാജ്യങ്ങൾക്കുള്ള ഭാരതത്തിന്റെ ഉറച്ച പിന്തുണയുടെ സൂചനയാണ്. ഐക്യ രാഷ്ട്ര സഭ സുരക്ഷ സമിതിയിലെ ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്സ്, റഷ്യ, ചൈന തുടങ്ങിയ സ്ഥിരാംഗങ്ങളുമായി (P-5 Countries) ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുവാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകുകയുണ്ടായി. ഇതിന്റെ ഫലമായി ഭീകരവാദമടക്കമുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങളെല്ലാം ഭാരതത്തിനൊപ്പം നിൽക്കുകയും ചെയ്തു. ഇന്ന് ഐക്യരാഷ്ട്ര സഭയിലെ സുരക്ഷ സമിതിയിൽ പോലും പ്രമേയങ്ങൾ അംഗീകരിപ്പിക്കാൻ ഭാരതത്തിന് സാധിക്കുന്നു. ജെയ്‌ഷെ-മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരവാദിയായി സുരക്ഷ സമിതി പ്രഖ്യാപിച്ചത് ഭാരതമൊരു സമ്മർദ്ദ ശക്തിയായി മറിയത്തിന്റെ ഉത്തമ ഉദാഹരണമാണ് .
Discussion about this post