തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങൾ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ചത്. കേസിൽ പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
കേസിൽ രണ്ടും മൂന്നൂം ഘട്ട കുറ്റപത്രമാണ് സമർപ്പിച്ചത്. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മൺ എന്നിവരെ പുതുതായി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. എന്നാൽ ഇവർ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എസ് സുരേന്ദ്രൻറെ ഭാര്യ ബിന്ദുലേഖ, ശിൽപി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിച്ച പണം മുഴുവൻ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്.
പുരാവസ്തുക്കൾക്കായി 10 കോടി രൂപ നൽകിയെന്നായിരുന്നു പരാതി. ഇതിൽ അഞ്ച് കോടി നാൽപത്തിയഞ്ച് ലക്ഷം രൂപ ചിലവായതിന് തെളിവുണ്ട്. ബാക്കി തുക കണ്ടെത്താൻ ക്രൈബ്രാഞ്ച് അന്വേഷണം തുടരും. മുൻ ഡിഐജി സുരേന്ദ്രനും ഐജി ലക്ഷ്മണനും പണം വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇവർക്കെതിരെ വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post